മലാഡ് : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കാർ വാങ്ങാനായി വീട്ടുകാർക്കൊപ്പം പോയ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിൻദോഷിക്ക് സമീപത്ത് വെച്ച് ഒരു ഓട്ടോറിക്ഷയെ മറികടന്നതിനേ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് 27കാരനെ ഓട്ടോയിലെത്തിയ സംഘം മാതാപിതാക്കളുടെ മുന്നിൽ വെച്ച് മർദ്ദിച്ച് കൊല്ലുകയായിരുന്നു. ആകാശ് മൈൻ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. മലാഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് യുവാവും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ ഒരു ഓട്ടോയെ ഓവർടേക്ക് ചെയ്തത്.
ഇവരുടെ കാർ പിന്തുടർന്നെത്തിയ ഓട്ടോ ഡ്രൈവറും ഇയാൾക്കൊപ്പമുണ്ടായിരുന്നവരുമാണ് യുവാവിനെ മർദ്ദിച്ചുകൊന്നത്. മകനെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മകനെ പൊതിഞ്ഞ് പിടിക്കുന്ന അമ്മയേയും ഉപദ്രവിക്കരുതെന്ന് കെഞ്ചുന്നതിന്റേതുമായ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ദൃശ്യങ്ങളുടെ അടക്കം അടിസ്ഥാനത്തിൽ പോലീസ് 9 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടയിലും യുവാവിനെ ചവിട്ടാനും ആക്രമിക്കാനും പിതാവിനെ ആക്രമിക്കാനും അക്രമികൾ ശ്രമിക്കുന്നുണ്ട്.