കൊല്ലം : ഇടതുപക്ഷത്തിന്റെ കനത്ത പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യവും സിപിഎമ്മിന്റെ തെറ്റായ നയങ്ങളുമാണെന്ന് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആയിഷാ പോറ്റി. സ്ത്രീ സുരക്ഷയുടെ അപ്പോസ്തലന്മാരാണെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷക്കാർ തനിക്കെതിരെ ക്രൂരമായ വ്യക്തിഹത്യയാണ് നടത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ആർക്കും ചേരാത്ത ഭാഷ ഉപയോഗിച്ച് തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും അവർ ആരോപിച്ചു. സാധാരണക്കാരോടും തൊഴിലാളികളോടും സ്നേഹമുള്ള, ഏകാധിപത്യമില്ലാത്ത പഴയ സിപിഎമ്മിന്റെ മൂല്യങ്ങൾ ഇപ്പോൾ പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.
ഈ പരാജയത്തിൽ നിന്ന് പാർട്ടി പാഠം പഠിക്കുമെന്നോ നയങ്ങളിൽ മാറ്റം വരുത്തുമെന്നോ താൻ കരുതുന്നില്ലെന്നും ആയിഷാ പോറ്റി പറഞ്ഞു. കൊട്ടാരക്കരയിൽ ചെറിയ വോട്ടിന് പരാജയപ്പെട്ടെങ്കിലും അത് താൻ അംഗീകരിക്കുന്നു. എന്നാൽ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും മുൻപുണ്ടായിരുന്ന അതെ പിന്തുണ ജനങ്ങളിൽ നിന്ന് അനുഭവപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.






























