ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള പുറത്തുവന്നതിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റി അനിൽ മിശ്രയുടെയും രാജി ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സ്വീകരിച്ചു. മഹാരാഷ്ട്ര കേഡറിലെ മുൻ ഐ.എഫ്.എസ്. (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ഓഫീസർ കൃഷ്ണമോഹനെ ട്രസ്റ്റിന്റെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബർ ഒൻപതിനാണ് അദ്ദേഹം ട്രസ്റ്റിയായി ചുമതലയേറ്റത്. തിങ്കളാഴ്ച രാമജന്മഭൂമി കെട്ടിടസമുച്ചയത്തിൽ ചെയർമാൻ നൃത്യഗോപാൽ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് ഈ തീരുമാനങ്ങൾ. ട്രസ്റ്റിലെ ഒൻപത് സ്ഥിരാംഗങ്ങളിൽ ഏഴുപേരും യോഗത്തിൽ പങ്കെടുത്തു. റായിയും മിശ്രയും എത്തിയില്ല.
ഉച്ചതിരിഞ്ഞ് 3.15-നു തുടങ്ങിയ യോഗം വൈകീട്ട് 6.30 വരെ നീണ്ടു. രാമക്ഷേത്രത്തിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ.) സ്ഥാനത്തേക്ക് പേരുകൾ നിർദേശിക്കാനും അഭിമുഖം നടത്താനും മൂന്നംഗസമിതി രൂപവത്കരിച്ചു. റായിയുടെയും മിശ്രയുടെയും രാജി സ്വീകരിച്ചതായും കുറ്റവാളികളെ പിടികൂടുന്നതുവരെ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് റായ് പറഞ്ഞതായും യോഗത്തിനുശേഷം ട്രസ്റ്റ് ഖജാൻജി ഗോവിന്ദ് ദേവ് ഗിരി മാധ്യമങ്ങളോടു പറഞ്ഞു. ക്ഷേത്രപ്രസ്ഥാനത്തിനുവേണ്ടി ജീവിതംഹോമിച്ച അദ്ദേഹം തന്റെ കണ്ണിൽ കളങ്കിതനല്ലെന്നും അഭിപ്രായപ്പെട്ടു. സംഭവിച്ചത് വേദനാജനകമാണെന്നും എല്ലാവർക്കും അതിൽ ദുഃഖമുണ്ടെന്നും വഴിപാട് മോഷണം ലജ്ജാകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. സംഭാവനക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടും യോഗം ചർച്ചചെയ്തു. അന്തിമറിപ്പോർട്ടു വന്നശേഷം ജൂലായ് 22-ന് വീണ്ടും യോഗംചേരും.






























