തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഹു കെയേഴ്സ് എന്ന ചോദ്യത്തിന് പീപ്പിള്‍ കെയേഴ്സ് എന്നാണ് ഉത്തരമെന്നും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടുള്ള എല്ലാ അശ്ലീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. വി ഡി സതീശന്‍റെ ചിറകിനടിയിലെ പക്ഷിക്കുഞ്ഞാണ് രാഹുൽ. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രാഹുലിനെ സംരക്ഷിക്കുന്ന വി ഡി സതീശൻ മാപ്പ് പറയണം. പ്രതിപക്ഷ നേതാവിന്‍റെ ധർമ്മം ഇതാണോ എന്ന് ബിജെപി സതീശനോട് ചോദിക്കുകയാണ്.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ എന്തുകൊണ്ട് കോൺഗ്രസ് ആവശ്യപ്പെടുന്നില്ല? ഒരു ചാനൽ ചർച്ച കഴിഞ്ഞ് ഇറങ്ങുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പഴയ സഹപാഠി തന്നെ വിളിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. രാഹുലിന്‍റെ സംസ്കാരം നല്ലതല്ലെന്നാണ് സുഹൃത്ത് പറഞ്ഞത്. സ്ത്രീകളോടുള്ള ഇടപെടൽ വളരെ മോശമാണെന്ന് പറഞ്ഞു. വ്യക്തിപരമായി തനിക്കുണ്ടായ അനുഭവമാണ് ഇതെന്നും അവര്‍ പറഞ്ഞു. രാഹുലിന്‍റെ സ്വഭാവം കോഴിയുടെ സ്വഭാവമാണെന്നും അവർ പറഞ്ഞു. ഇത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.






























