തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ കിട്ടി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ അതിഥിക്ക് ‘മഴ’ എന്ന പേര് തന്നെ ഇട്ടിരിക്കുകയാണ് ശിശുക്ഷേമ സമിതി. 3.14 കിലോഗ്രാം ഭാരമുള്ള, പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞ് നിലവില്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സന്ദേശം എത്തിയ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരുമെല്ലാം ഓടിയെത്തുകയായിരുന്നു. ആദ്യം ആരോഗ്യ പരിശോധനകള്‍ക്കായി കുഞ്ഞിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിച്ചു.ഇവിടെ പരിശോധനകള്‍ക്കെല്ലാം ശേഷമാണ് കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ചത്.
2002 നവംബർ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 599ാമത്തെ കുരുന്നാണ് ‘മഴ’. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 13ാമത്തെ കുട്ടിയും നാലാമത്തെ പെൺകുഞ്ഞുമാണ്. 2024ൽ ഇതുവരെയായി 25 കുഞ്ഞുങ്ങളെ അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് സന്തോഷകരമായി യാത്രയയ്ക്കാൻ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങള്‍ പുതിയ മാതാപിതാക്കളുടെ കയ്യും പിടിച്ച് പോകുന്നത് സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഏറെ ആഹ്ളാദകരമായ കാഴ്ചയാണ്. മഴമോളുടെയും ദത്തെടുക്കൽ നടപടിക്രമങ്ങൾ വൈകാതെ തന്നെ ആരംഭിക്കും. ഇതിന് മുമ്പായി അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി പെട്ടെന്ന് തന്നെ ബന്ധപ്പെടണമെന്നാണ് ജനറൽ സെക്രട്ടറി ജിഎൽ അരുൺഗോപി അറിയിക്കുന്നത്.