കൊച്ചി : ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 10 പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. കെ.കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. പി മോഹനനെ വെറുതെ വിട്ട വിധി കോടതി ശരിവച്ചു.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപ്പീലുകളും പി.മോഹനൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് കെ.കെ.രമ എംഎൽഎയും പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്. 2012 മേയ് 4 ന് ആർഎംപി സ്ഥാപക നേതാവായ ടി.പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടി.പി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ആരോപണം.