ഓണം റിലീസായി എത്തിയ ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്സ്. ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ വ്ലോഗറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവും നടി ഷീലു എബ്രഹാമിന്റെ ഭർത്താവുമായ എബ്രഹാം മാത്യു. റിവ്യൂ യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിവ്യൂ വ്ലോഗർ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ ഭീഷണിയുമെത്തി. റിവ്യൂവർ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോൺ റെക്കോർഡിങ് ഉൾപ്പെടുത്തിയത്. യൂട്യൂബിൽ നിന്നും വിഡിയോ നീക്കിയില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നാണ് എബ്രഹാം വ്ലോഗറോട് പറയുന്നത്. റിവ്യു നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരമറിയുമെന്നും ഇതൊരു താക്കീത് ആണെന്നും നിർമാതാവ് പറയുന്നു. കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത് നിനക്കൊന്നും റിവ്യു ചെയ്യാനല്ല. കാശ് മേടിച്ചാണ് ഇത്തരം റിവ്യൂ ചെയ്യുന്നതെന്നും ഏബ്രഹാം മാത്യു ആരോപിക്കുന്നു.
നിർമാതാവിന്റെ ഭീഷണിയെത്തുടർന്ന് വ്ളോഗർ റിവ്യൂ വീഡിയോ നീക്കംചെയ്തു. തനിക്കു പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നുമാണ് വ്ലോഗർ പറയുന്നത്. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ബാഡ് ബോയ്സ്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് നിർമാണം.