കോന്നി : ഒരുകാലത്ത് വനം വകുപ്പിന് ലക്ഷങ്ങള്‍ വരുമാനം നേടിത്തന്നിരുന്ന അടവിയിലെ മുളങ്കുടിലുകള്‍ ജീര്‍ണ്ണാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ തയ്യാറാകാതെ വനം വകുപ്പ്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു നിര്‍മ്മിച്ച മുളങ്കുടിലുകള്‍ നശിച്ചു തുടങ്ങിയതോടെ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് താമസത്തിന് നല്‍കുന്നുമില്ല. ഒരു വര്‍ഷത്തോളമായി കുടിലുകള്‍ സഞ്ചാരികള്‍ക്ക് തുറന്നു നല്‍കിയിട്ട്. അറ്റകുറ്റപ്പണികള്‍ക്കായി ടെണ്ടര്‍ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് എന്നാണ് ഇത് സംബന്ധിച്ച് വനം വകുപ്പ് അധികൃതരുടെ മറുപടി.
അഞ്ച് ഹട്ടുകളും ഒരു ഡൈനിംഗ് ഹാളുമാണ് അടവിയിലെ മുളങ്കുടിലില്‍ ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പിന്നീട് ഇത് വീണ്ടും നാശത്തിലേക്ക് എത്തുകയായിരുന്നു. തുടര്‍ച്ചയായി എല്ലാവര്‍ഷവും അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതാണ് കാരണം. സംസ്കരിച്ച മുളകള്‍ കൊണ്ടാണ് ഹട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കാലപ്പഴക്കം മൂലം മേല്‍കൂരയില്‍ ചോര്‍ച്ചയുണ്ട്. ഇതിനെ തുടര്‍ന്ന് ഉള്‍വശത്തെ പാളികള്‍ ഇളകി തുടങ്ങിയിട്ടുമുണ്ട്. ഒരു കാലത്ത് വിദേശികള്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികള്‍ എത്തി താമസിച്ചിട്ടുള്ളതാണ് ഈ മുളം കുടിലുകളില്‍. വനം വകുപ്പിന് മികച്ച വരുമാനവും നേടിതന്നിരുന്നു.
കോന്നി എം.എല്‍.എ ആയിരുന്ന അടൂര്‍ പ്രകാശാണ് പദ്ധതിക്ക് മുന്‍കൈ എടുത്തതും നടപ്പിലാക്കിയതും. 2016 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തുറന്നു നല്‍കിയതാണ് ഇത്. സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു ആദ്യകാലങ്ങളില്‍ ഇവിടെ അനുഭവപ്പെട്ടിരുന്നത്. പിന്നീട് കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതോടെ ഇത് കൂടുതല്‍ നാശത്തിലേക്ക് എത്തി. സംസ്ഥാന ബാംബു കോര്‍പ്പറേഷനാണ് അറ്റകുറ്റപണികള്‍ നടത്തേണ്ട ചുമതല. വര്‍ഷങ്ങളായി ഹട്ട് പ്രവര്‍ത്തിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വനം വകുപ്പിന് സംഭവിച്ചത്.





























