കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും നിയമലംഘനങ്ങളും തടയാൻ കർശന നടപടിക്കു തീരുമാനം. കൊച്ചി നഗരത്തിൽ നിയമലംഘനം അറിയിക്കാൻ വാട്സാപ്പ് നമ്പറും നിലവിൽ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പോലീസിനെ പരാതികൾ അറിയിക്കേണ്ടത്. ബസപകടങ്ങൾ വർധിച്ച സാഹചര്യം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ. 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും 2 വീതം ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കും. പുറമെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസുകളുടെ നിരന്തര മേൽനോട്ടവുമുണ്ടാകും.
ബസിൽ നിന്നും റോഡിന്റെ മുൻവശവും അകവും കാണാവുന്ന തരത്തിൽ 2 ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങാനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അഥോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാർഗനിർദേശവും അഥോറിറ്റി നൽകും. കെഎസ്ആർടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏർപ്പെടുത്തും. സ്വകാര്യ ബസുകളുടെ മേൽനോട്ടച്ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി നിശ്ചയിച്ചു നൽകും.
ബസിന്റെ ഫിറ്റ്നസ് അടക്കമുള്ള പരിശോധനകളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും. മത്സരയോട്ടം തടയാനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റർ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കുന്ന നിർദേശം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാൻ ബസുടമകളോട് മന്ത്രി ആവശ്യപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്റ്ററുടെയും പേര്, വിലാസം, ലൈസൻസ് നമ്പർ തുടങ്ങിയവ മോട്ടോർ വാഹന വകുപ്പിന് നൽകണം. ബസിനകത്തും പ്രസക്തമായ വിവരങ്ങൾ പ്രദർശിപ്പിക്കണം. യാത്രക്കാർക്കും പൊതുജനങ്ങൾക്കും പരാതി നൽകുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാർച്ച് ഒന്നിന് മുമ്പായി ഇവ നടപ്പാക്കണം- മന്ത്രി നിർദേശിച്ചു.
ഡ്രൈവർമാർക്കും കണ്ടക്റ്റർമാർക്കും 6 മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ അഥോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനവും കൗൺസലിങ്ങും നൽകും. റിഫ്രഷർ കോഴ്സുകളുമുണ്ടാകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്സൈസ് ഏജൻസികളും പരിശീലന പരിപാടികളുമായി സഹകരിക്കും. ഡ്രൈവർമാർക്കും കണ്ടക്റ്റർമാർക്കും 6 മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകും. ദീർഘദൂര കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങളിൽ ഡ്രൈവറും കണ്ടക്റ്ററും വാഹനമോടിക്കുന്ന ഡ്രൈവർ-കം- കണ്ടക്റ്റർ സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലാണ്.
ബസുകളുടെ റണ്ണിങ് സമയവും ടൈം ഷെഡ്യൂളും പുനഃനിശ്ചയിക്കാൻ മാർഗനിർദേശങ്ങൾക്കായി സമിതിയെ നിയോഗിക്കും. ബസുകൾ വിദ്യാർഥി സൗഹൃദമാക്കുന്ന നടപടികൾ ഊർജിതമാക്കും. ട്രാഫിക് റൂട്ടുകൾ പരിഷ്കരിക്കുന്ന ഘട്ടത്തിൽ ഉടമകളുമായും തൊഴിലാളികളുമായും കൂടിയാലോചിക്കും. സേഫ് കേരള പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 826 ആധുനിക ക്യാമറകൾ ഉടനെ പ്രവർത്തനം തുടങ്ങും. ലെയ്ൻ ട്രാഫിക് കർശനമാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാൻ നിയമ ഭേദഗതി കൊണ്ടുവരും. ലഹരി കടത്താൻ ഉപയോഗിക്കുന്ന ബസുകൾ പിടിച്ചെടുക്കും- മന്ത്രി പറഞ്ഞു.