മലപ്പുറം : മലയാളം സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തി ഗവർണർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ഇനി മുതൽ അച്ചടക്ക ലംഘനമായി കണക്കാക്കും എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. സർവകലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തി.
വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഗവർണർ നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. മലയാളം സർവകലാശാലയ്ക്ക് പിന്നാലെ കേരളത്തിലെ മറ്റ് സർവകലാശാലകളിലും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഗവർണറുടെ ഭാഗത്തുനിന്ന് നീക്കങ്ങൾ നടക്കുന്നുണ്ട്. ഗവർണറുടെ ഈ നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവർണർ “തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്” എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഇതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.






























