തിരുവനന്തപുരം : ബാര്‍ക്കോഴ കേസിലെ വിജിലന്‍സ് അന്വേഷണ അനുമതിക്കായി ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം സര്‍ക്കാര്‍ ഇതുവരെയും കൈമാറിയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണത്തിനു സ്പീക്കര്‍ അനുമതി നല്‍കിയെങ്കിലും ഫയല്‍ വിജിലന്‍സിനു നല്‍കിയില്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രമേശ് ചെന്നിത്തലയ്ക്കും മന്ത്രിമാരായിരുന്ന കെ.ബാബുവിനും വി.എസ്.ശിവകുമാറിനും പണം കൈമാറിയെന്നായിരുന്നു ബാർ ഉടമ ബിജുരമേശിന്‍റെ ആരോപണം. ബിജുരമേശിന്‍റെ ആരോപണത്തില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണാനുമതി ആവശ്യപ്പെട്ടാണ് ഫയല്‍ സര്‍ക്കാരിനു കൈമാറിയത്.
ഫയല്‍ പരിശോധിച്ച ഗവര്‍ണര്‍ നിലവില്‍ അന്വേഷണ അനുമതി നല്‍കാനാവില്ലെന്നും നേരത്തെ നടത്തിയ അന്വേഷണത്തില്‍ നിന്നും കൂടുതല്‍ എന്തെല്ലാം തെളിവുകള്‍ കിട്ടിയുണ്ടെന്നു അറിയിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിനു മടക്കിയിരുന്നു. കഴിഞ്ഞമാസം ആവശ്യപ്പെട്ട വിശദീകരണം ഇതുവരെയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മുന്‍ മന്ത്രിമാര്‍ക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തിന്‍റെ വിശദാംശങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കിട്ടിക്കഴിഞ്ഞാലും നിയമ വൃത്തങ്ങളുമായി കൂടിയാലോചന നടത്തിയശേഷമേ അനുമതി കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന.
നേരത്തെ വിജിലന്‍സിനോടും ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. അതേസമയം രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണ അനുമതി നല്‍കികൊണ്ടുള്ള ഫയലും ഇതുവരെ വിജിലന്‍സിനു സര്‍ക്കാര്‍ കൈമാറിയിട്ടില്ല.