പത്തനംതിട്ട : ക്രൂശിന്റെ ദർശനത്തിലൂന്നിയ ബദൽ സംസ്കാരത്തിന്റെ വക്താക്കളാകുകയെന്ന് ജോസഫ് മാർ ബർന്നബാസ്. നിലക്കൽ സെയിന്റ് തോമസ് എക്യൂമെനിക്കൽ ദൈവാലയത്തിൽ നാല്പതാം വെള്ളി പ്രത്യേക കുർബാനക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു മാർത്തോമ്മാ സഭയുടെ റാന്നി നിലക്കൽ ഭദ്രാസന അധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ധാർമീക അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിനു രൂപാന്തരത്തിന്റെ വെളിച്ചം പകരുവാൻ കുരിശിന്റെ ആദ്ധ്യാത്മീകത ഏറ്റെടുക്കണമെന്ന് ബിഷപ്പ് പറഞ്ഞു.
സമൂഹത്തിലെ പീഡിതരോട് ഐക്യപ്പെടുവാനും അവരുടെ സമഗ്രമായ വിമോചനത്തിനുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുവാനും വിശ്വാസികൾക്ക് സാധിക്കണം. കുരിശു വിഭാവന ചെയ്യുന്ന ത്യാഗത്തിന്റെ സംസ്കാരം ഏറ്റെടുക്കുവാൻ മനുഷ്യർ തയ്യാറായാൽ ലോകത്തിന്റെ പല പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്താം. ദൈവത്തിന്റെ മനുഷ്യമുഖമായ ക്രിസ്തുവിനെപ്പോലെ ജീവിക്കുക എന്ന വെല്ലുവിളിയാണ് വിശ്വാസികൾ ഏറ്റെടുക്കേണ്ടത്. എല്ലാ മനുഷ്യർക്കും രക്ഷയും വിമോചനവും ഉറപ്പാക്കുന്ന ദൗത്യത്തിൽ പങ്കാളികൾ ആകുവാൻ ബിഷപ്പ് വിശ്വാസികളെ ആഹ്വാനം ചെയ്തു.
മാർത്തോമ്മാ – സി. എസ്. ഐ സഭകളുടെ സംയുക്ത ആരാധന ആയിട്ടാണ് നാല്പതാം വെള്ളി ശുശ്രൂഷകൾ നടത്തപ്പെട്ടത്. മാർത്തോമാ സഭ റാന്നി നിലക്കൽ ഭദ്രാസന സെക്രട്ടറി റവ. മാത്യു വർഗീസ്, സി. എസ്. ഐ സഭ കുമ്പളാംപൊയ്ക ജില്ലാ ചെയർമാൻ റവ. സോജി വർഗീസ് ജോൺ, നിലക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ
റവ. ഫാ. ബാബു മൈക്കിൾ എന്നിവർ നേതൃത്വം നൽകി. ചിറ്റാർ സെന്ററിലെ വൈദീകരും വിശ്വാസികളും ഈ ശുശ്രൂഷയിൽ പങ്കെടുത്തു. റവ. റ്റിറ്റി യോഹന്നാൻ കൺവീനറായി പ്രവർത്തിച്ചു.





























