കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനുൾപ്പടെ സർവകലാശാലാ ക്യാമ്പസുകൾ ദുരുപയോഗിക്കുന്നതിൽ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. വിരമിച്ച സുപ്രീംകോടതി / ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിഷന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്യാമ്പസുകളുടെ ദുരുപയോഗം, അഴിമതി, അക്രമം, എന്നിവയെല്ലാം അന്വേഷിക്കും. അതിനിടെ സർവകലാശാലാ വൈസ് ചാൻസലർ നിയമന നിയന്ത്രണാധികാരത്തിൽ ഗവർണർ ആനന്ദബോസ് വീണ്ടും നിലപാട് കടുപ്പിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികൾക്ക് വിരുദ്ധമായി സർവകലാശാലാ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന വൈസ് ചാൻസലർമാർക്ക് കർശന താക്കീത് നൽകി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് മാർച്ച് 31ന് ഗവർണർ നീക്കം ചെയ്‌ത ഗൗർ ബംഗ സർവകലാശാല വൈസ് ചാൻസലർ രജത് കിഷോർ ഡേയെ തുടരാനനുവദിച്ച് സർക്കാർ ‘അഡ്വൈസറി’ പുറപ്പെടുവിച്ചു.
ഗവർണറുടെ നടപടിയെ വിദ്യാഭ്യാസമന്ത്രി പരസ്യമായി വിമർശിക്കുകയും ചെയ്തു. ഇതോടെയാണ്ചാൻസലർ കൂടിയായ ഗവർണർ താക്കീത് നൽകിയത്. വൈസ് ചാൻസലർ ചുമതലയിൽ നിന്ന് ചാൻസലർ നീക്കംചെയ്തവരെ സംരക്ഷിക്കുന്ന തീരുമാനങ്ങൾ റദ്ദാക്കുന്നതായി ഉത്തരവിട്ട് റിപ്പോർട്ട് കാർഡ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ബംഗാളിലെ വിദ്യാർത്ഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണിത്. കഴിഞ്ഞ ആഴ്ച, തൃണമൂൽ കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ കൺവെൻഷൻ ഗൗർബംഗ സർവകലാശാലയിൽ നടത്തിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസുവിന് പുറമെ മറ്റു മന്ത്രിമാരും നേതാക്കളും വിവിധ കോളേജുകളിലെയും സർവകലാശാലകളിലെയും 1700 ഓളം പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.





























