പെരുമ്പാവൂർ : പെരുമ്പാവൂരിൽ നാല് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇൻതാജ് ഷൈഖാണ് അറസ്റ്റിലായത്. റൂറൽ ജില്ലാ ഡാൻസാഫും പെരുമ്പാവൂർ പോലീസും ചേർന്ന് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പരിശോധനയുടെ ഭാഗമായാണ് പ്രതി പിടിയിലായത്. പെരുമ്പാവൂർ തണ്ടേക്കാട് ഭാഗത്ത് പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മുറിയിലുണ്ടായിരുന്ന ബാഗിനുള്ളിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. മുർഷിദാബാദിൽ നിന്നുമാണ് പ്രതി കഞ്ചാവ് കേരളത്തിൽ എത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ലഹരിക്കടത്തിൽ ഇയാൾക്ക് കൂടുതൽ കൂട്ടാളികൾ ഉണ്ടോ എന്ന കാര്യത്തിൽ പെരുമ്പാവൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പെരുമ്പാവൂർ എഎസ്പി ഹാർത്തിക് മീണ, ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. എറണാകുളം റൂറൽ ജില്ലയിൽ ഈ വർഷം ഇതുവരെ 380 കിലോയിലേറെ കഞ്ചാവ് പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.





























