കൊച്ചി : ബിവറേജസ് ഔട്ട്‌ലെറ്റുകൾ നഷ്ടത്തിലേക്ക്. ഒരു ഔട്ട്‌ലെറ്റ് ലാഭത്തിൽ പ്രവർത്തിക്കാൻ ദിവസം കുറഞ്ഞത് എട്ടുലക്ഷം രൂപയുടെ വിൽപ്പന നടക്കണമെന്നാണ് കണക്ക്. ഇതിൽ കുറവ് വിൽപ്പനയുള്ള ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെല്ലാം എട്ടുലക്ഷത്തിൽ താഴെയാണ് വിൽപ്പന.
കേരളത്തിൽ കൂടുതൽ മദ്യവിൽപ്പന നടന്നിരുന്ന ചാലക്കുടി ബിവറേജസ് ഔട്ട്‌ലെറ്റിൽ ദിവസം ശരാശരി 20-23 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. എന്നാൽ ഇവിടത്തെ വിൽപ്പന 4.50 ലക്ഷം രൂപയുടേത് മാത്രമായിരുന്നു. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിൽ ശരാശരി ഏഴുലക്ഷത്തിന്റെ വിൽപ്പനയാണ് നടക്കുന്നത്. രണ്ടുലക്ഷത്തിൽ താഴെ വിൽപ്പന നടക്കുന്ന ഒട്ടേറെ ഔട്ട്‌ലെറ്റുകളും സംസ്ഥാനത്തുണ്ട്. ലോക്ഡൗണി മുമ്പ് ദിവസം ശരാശരി 30-32 കോടി രൂപയുടെ വിൽപ്പനയാണ് ദിവസവും ബിവറേജസിന്റെ 266 ഔട്ട്‌ലെകൾ വഴി നടന്നിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഇത് 38-40 കോടിയോളമാവും.
ടോക്കൺ സംവിധാനമാണ് ഔട്ട്‌ലെറ്റുകളുടെ പ്രതിസന്ധിക്ക് കാരണം. ആപ്പ് വന്നശേഷം ഒരു ബിവറേജസ് ഔട്ട്‌ലെറ്റിന് 400 ടോക്കണാണ് നൽകുന്നത്. ടോക്കൺ ലഭിച്ച 400 പേരും എത്തുകയും ഇവരെല്ലാം രണ്ടായിരംരൂപയ്ക്ക് മദ്യം വാങ്ങുകയും ചെയ്താൽ മാത്രമേ എട്ടുലക്ഷം രൂപയുടെ വിൽപ്പനയുണ്ടാകൂ. എന്നാൽ നിലവിൽ എത്തുന്നത് പകുതിയിൽതാഴെ ടോക്കൺമാത്രമാണ്. ബാറുകൾ നല്ല വിൽപ്പനയിലൂടെ ലാഭംകൊയ്യുകയും ചെയ്യുന്നുണ്ട്.
മദ്യം ഏതുവഴി വിറ്റാലും സർക്കാരിന് നികുതി ലഭിക്കും. അതിനാൽ സർക്കാരിന് ഈകാര്യത്തിൽ പ്രശ്നമില്ല. ടോക്കൺ സംവിധാനം ഒഴിവാക്കുകയോ ടോക്കണുകളുടെ എണ്ണം ഉയർത്തുകയോ ചെയ്താൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂവെന്ന് കോർപ്പറേഷൻ ജീവനക്കാർ പറയുന്നു.