അഹമ്മദാബാദ് : രാഷ്ട്രീയ പ്രതിസന്ധിയും നേതാക്കളുടെ കൊഴിഞ്ഞു പോക്കും തുടരുന്നതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും. സംസ്ഥാനത്ത് നാലു ദിവസം 400-ലധികം കിലോമീറ്റര്‍ രാഹുൽ ഗാന്ധി പര്യടനം നടത്തും. രാജസ്ഥാനിലെ പൊതു സമ്മേളനത്തിന് ശേഷം ഉച്ചയോടെ ഗുജറാത്തിലെ ദഹോഡിലാണ് ജാഥ പ്രവേശിക്കുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിവിധ ആദിവാസി വിഭാഗങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. ഇന്ത്യ സഖ്യത്തിലെ ധാരണ പ്രകാരം ആംആദ്മി മത്സരിക്കുന്ന ഭറൂച്ചിലൂടെയും ജാഥ കടന്നു പോകുന്നുണ്ട്. ഭാരത് ജോഡോയിൽ പങ്കെടുക്കുമെന്ന് ആംആദ്മി ഗുജറാത്ത് നേതൃത്വം വ്യക്തമാക്കി.
സൂറത്തും നവ്സാരിയും കടന്ന് മാര്‍ച്ച് 10 ന് ജാഥ മഹാരാഷ്ട്രയിലെ നവ്ഗാമിൽ പ്രവേശിക്കും. ജോഡോ യാത്ര ഗുജറാത്തിലെത്തുമ്പോൾ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കെത്തും എന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു. പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞു പോക്കും സീറ്റ് വിഭജനത്തിലെ തർക്കങ്ങളിലും പെട്ട് ഉലയുകയാണ് ഗുജറാത്തിലെ കോൺഗ്രസ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മൂന്ന് പ്രധാന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഭറൂച്ചടക്കം ലോക്സഭ സീറ്റ് വിഭജനത്തിലെ തർക്കങ്ങളും ഇതിനിടെ തലപൊക്കി. പ്രതിസന്ധി തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഗുജറാത്തിൽ എത്തുന്നത്.






























