ഡല്‍ഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. ഈ സാഹചര്യത്തിൽ യാത്രയുടെ സുരക്ഷ സംബന്ധിച്ച് കോൺഗ്രസ് ഉന്നതതല യോഗം ചേർന്നു. ജനുവരി 19ന് യാത്ര കശ്മീരിലെത്തും.
ജമ്മു കശ്മീരിൽ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ സുരക്ഷാ ഏജൻസികൾ അവലോകനം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന റൂട്ടുകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രയ്ക്കിടെ കോൺഗ്രസ് എംപിക്ക് കാശ്മീർ പോലീസും സിആർപിഎഫും സുരക്ഷയൊരുക്കും. അറിയാവുന്നവരെ മാത്രമേ രാഹുൽ ഗാന്ധിയുടെ യാത്രയിൽ ഉൾപ്പെടുത്താവൂ എന്നാണ് സുരക്ഷാ ഏജൻസികളുടെ നിർദേശം. ഇതോടൊപ്പം കശ്മീരിലെ ചില സ്ഥലങ്ങളിൽ കാൽനടയായി യാത്ര ചെയ്യരുതെന്നും കോൺഗ്രസ് എംപിയോട് നിർദേശിച്ചിട്ടുണ്ട്.ജമ്മുവിലെ ലഖൻപൂരിൽ നിന്ന് ആരംഭിച്ച് കത്വ, ഹിരാനഗർ, ബനിഹാൾ തുരങ്കം വഴി കശ്മീർ താഴ്വരയിലെത്തും. അഡ്വാൻസ് സെക്യൂരിറ്റി ലെയ്സൺ (എഎസ്എൽ) ഉള്ള ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുൽ ഗാന്ധിക്ക് നൽകിയിരിക്കുന്നതെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് എംപി 58 കമാൻഡോകളുടെ സംരക്ഷണത്തിലായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. യെല്ലോ ബുക്ക് ഓഫ് സെക്യൂരിറ്റിയുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്ക് പൂർണ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.