അഹമ്മദാബാദ് : ഭാവ്‌നഗർ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവും അതിന് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളും ഗുജറാത്തിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുന്നു. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ഭാവ്‌നഗർ സിറ്റി കോൺഗ്രസ് അധ്യക്ഷൻ മനോഹർസിങ് ഗോഹിലിനെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ജനാധിപത്യം സംരക്ഷിക്കാൻ സ്വയം ഒളിവിൽ പോയതാണെന്നും വെളിപ്പെടുത്തി സ്ഥാനാർത്ഥി ഭരത് രമേഷ് കാംബാദ് തന്നെ രംഗത്തെത്തിയതോടെ പോലീസ് നടപടി പ്രതിസന്ധിയിലായി.
തന്റെ സഹോദരനെ കാണാനില്ലെന്ന് കാണിച്ച് ഭരത് കാംബാദിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷനെ ചോദ്യം ചെയ്യാൻ ബോർത്തലവ് പോലീസ് സ്റ്റേഷനിലെത്തിച്ചു. അയൽ ജില്ലയായ അമ്രേലിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഭരത് കാംബാദ്, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മാറിയതെന്ന് സത്യവാങ്മൂലം സമർപ്പിക്കുകയും വീഡിയോ പുറത്തുവിടുകയും ചെയ്തതോടെ പോലീസ് കോൺഗ്രസ് അധ്യക്ഷനെ വിട്ടയച്ചു. പത്രിക പിൻവലിക്കാൻ സമ്മർദ്ദമുണ്ടാകുമെന്ന് ഭയന്നാണ് താൻ ഭാവ്‌നഗറിൽ നിന്ന് വിട്ടുനിന്നതെന്ന് സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കി.





























