പാലക്കാട് : കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു തിരിച്ച് പുതുജീവിതത്തിലേക്ക് എത്തുമ്പോൾ ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടത് ഇന്ത്യൻ സൈന്യത്തെ തന്നെയാണ്. 45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ബാബു ജീവിതത്തിലേക്ക് തിരികെയെത്തുന്നത്. ഓരോ ഇന്ത്യൻ ജനതയുടെയും ജീവന് വിലകൽപ്പിക്കുന്നതാണ് ഇന്ത്യൻ സൈന്യമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. ഇന്ത്യൻ സേനയ്ക്ക് അങ്ങേയറ്റം അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് ഈ ദൗത്യം എന്ന് തന്നെ പറയേണ്ടി വരും. ഒരാള്‍ക്ക് വേണ്ടി നടന്ന സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനാണ് കേരളം രണ്ട് ദിവസങ്ങളായി സാക്ഷ്യം വഹിച്ചത്. ബാബുവിനെ രക്ഷപെടുത്താന്‍ പല വഴികളും തേടിയെങ്കിലും വിജയം കണ്ടില്ല.
ബെംഗളൂരുവില്‍ നിന്നുള്ള സൈനിക സംഘവും മദ്രാസ് റെജിമെന്റിൽ നിന്നുള്ള ആർമി സംഘവും രക്ഷാപ്രവർത്തനത്തിനായെത്തിയപ്പോൾ എൻഡിആർഎഫിന്റെ ഒരു ബാച്ച് മുഴുവനായി, 21 പേരടങ്ങുന്ന സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇവരോടൊപ്പം തന്നെ ആന്റി ടെററിസ്റ്റ് ടീമും പോലീസും ഉണ്ടായിരുന്നു. ലൈവ് വിവരങ്ങൾക്ക് വേണ്ടി സർവെയുടെ ഡ്രോൺ സംഘവും നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു. ചെങ്കുത്തായ മല ആയതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം നടത്തുന്നവരിൽ മുൻപരിചയമുള്ള ആളുകളേയും ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ എവറസ്റ്റ് കീഴടക്കിയ രണ്ടു പേരെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. മദ്രാസ് റെജിമെന്റിൽ നിന്നുള്ള സംഘത്തിൽ നിന്നുള്ള രണ്ട് പേരായിരുന്നു ഇത്. ഇവരെകൂടാതെ പർവതാരോഹകരും ഉണ്ടായിരുന്നു. ആധുനിക സൗകര്യങ്ങൾ അടക്കമായിരുന്നു സംഘം രക്ഷാപ്രവർത്തനത്തിനായി എത്തിയത്.
ഇന്ന് രാവിലെ ഒന്‍പതരയോടെ മാത്രമാണ് ബാബുവിന് സമീപത്ത് ഒരു സൈനികന് എത്താന്‍ സാധിച്ചതും ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചതും. 45 മണിക്കൂര്‍ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായാണ് സൈന്യം പുതുജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. 400 മീറ്റര്‍ ഉയരത്തിലേക്കാണ് ബാബുവിനെ സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ച് ഉയര്‍ത്തിയത്. കരസേനയിലെ രണ്ട് സൈനികര്‍ ആണ് രക്ഷാദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. സംഹാരമല്ല സംരക്ഷണമാണ് ഇന്ത്യൻ സൈന്യത്തിന്റെ മുദ്രാവാക്യം. സൈന്യം കേരളത്തെ അത് ബോധ്യപ്പെടുത്തിയത് 2018ലെ ആദ്യ പ്രളയത്തിലാണ്. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി എണ്ണായിരത്തോളം പേരെയാണ് ആദ്യ പ്രളയത്തിൽ സംഘം രക്ഷിച്ചത്.
ശത്രുസംഹാരത്തിന് നൽകുന്ന അതേ പ്രാധാന്യമാണ് ഇവിടെ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും. അത്യാധുനികമായ ബോട്ടുകളും സ്ട്രച്ചറുകളും പിന്നെ, വിദഗ്ധ പരിശീലനം ലഭിച്ച സൈനികരും. സർവ്വസജ്ജമാണ് രാജ്യത്തിന്റെ ഈ രക്ഷകർ. രാജ്യത്തെ ഏതു കോണിലും ഏതു മനുഷ്യനും ആപത്തിൽ പെടുമ്പോള്‍ തുണയാകുന്ന അവസാനവാക്ക് തന്നെയാണ് ഇന്ത്യൻ ആർമി. അതിർത്തി കാക്കുന്ന ധീരന്മാർ രക്ഷാപ്രവർത്തനത്തിനെത്തിയാൽ വിജയം ഉറപ്പാണ്. അതിനി, മലമുകളിൽ ആയിക്കൊള്ളട്ടെ, വെള്ളപ്പൊക്കത്തിന്റെ സമയമായിക്കള്ളട്ടെ, ഉരുൾപ്പൊട്ടലായിക്കൊള്ളട്ടെ രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ ആർമി മുന്നിൽ തന്നെയുണ്ടാകും. സൈനിക കുപ്പായം അണിയുന്നത് വരെ എല്ലാവരെയും പോലെ ‘സാധാ’ മനുഷ്യരായിരുന്നവർ അവരാണ് ഇന്ന് ഒരുപാട് ജീവനുകളെ രക്ഷപെടുത്തുന്ന ‘മാലാഖമാർ’ ആകുന്നത്. മനസും ശരീരവും ഉരുക്കി അർപ്പിച്ചാണ് ഏത് മലയിലും കാട്ടിലും മഞ്ഞിലും സഹജീവികളെ രക്ഷിക്കാൻ ഓടിയെത്തുന്നത്.