റാന്നി : പെരുന്തേനരുവി തടയണയില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പമ്പുഹൗസില്‍ നിന്നും കൂറ്റന്‍ അണലിയെ പിടികൂടി. ഇന്നു രാവിലെയോടെ പമ്പുഹൗസിലെത്തിയ ജീവനക്കാരാണ് കുടിവെള്ള ടാങ്കില്‍ അകപ്പെട്ട നിലയില്‍ അണലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേനയുടെ റാന്നി യൂണിറ്റിനെ വിവരം അറിയിച്ചു. അസാമാന്യ വലുപ്പമുള്ള അണലി വെള്ളപ്പൊക്കത്തില്‍ നദിയിലൂടെ ഒഴുകിയെത്തിയതാവുമെന്നാണ് നിഗമനം.
വെള്ളം ഉയര്‍ന്നു കിടന്ന സമയത്ത് പമ്പുഹൗസിന്റെ ടാങ്കിലകപ്പെടുകയും പിന്നീട് അതില്‍ കുടുങ്ങുകയുമായിരുന്നു. ഇവിടെ നിന്നാണ് എരുമേലി അടക്കം തീര്‍ത്ഥാന പാതയിലെല്ലാം കുടിവെള്ളം എത്തിക്കുന്നത്. ആർ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഒ കെ ആർ ദിലീപ് കുമാർ, ബി. എഫ്.ഒ എം. അജയ കുമാർ, ബി.എഫ്. ഡി രാജേഷ്, ബി. എഫ്.ഒ ജെ ആർ രജനീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം അണലിയെ പിടികൂടി റാന്നിയിലെ ദ്രുതകര്‍മ്മ സേനയുടെ ഓഫീസിലെത്തിച്ചു. പിന്നീട് ശബരിമല വനത്തില്‍ തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.