ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ച് കൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. ഇതോടെ കർണാടകയിലെമ്പാടും ബൈക്ക് ടാക്സി നിരോധനം നിലവിൽ വരും. ജൂൺ 15 നകം എല്ലാ ബൈക്ക് ടാക്സികളും പിൻവലിക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ റാപ്പിഡോയും ഉബറും ഓലയും അപ്പീൽ നൽകിയിരുന്നു. എന്നാൽ ബൈക്ക് ടാക്‌സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.
ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ബൈക്ക് ടാക്സി നിരോധന ഉത്തരവ് ശരിവച്ചത്. വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും ശരിയായ പെർമിറ്റുകളുള്ള വാഹനങ്ങൾ മാത്രമേ വാടകയ്ക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കാറുള്ളൂ എന്നുമായിരുന്നു വിവിധ കമ്പനികളുടെ വാദം. എന്നാൽ ഇവ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നിലപാട്. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ, റാപ്പിഡോ, ഊബർ ഉൾപ്പെടെയുള്ള നിരവധി ആപ്പ് അധിഷ്ഠിത ബൈക്ക് ടാക്സി സർവീസുകൾ നടത്തുന്ന 1.5 ലക്ഷം ഡ്രൈവര്‍മാരെ ബാധിക്കും. ബെംഗളൂരു പോലുള്ള ഗതാഗതക്കുരുക്ക് കൂടിയ നഗരങ്ങളിൽ, താങ്ങാനാവുന്നതും വേഗമുള്ളതുമായ യാത്രാ വഴികളായി ചെലവ് കുറഞ്ഞ ഈ സർവീസുകൾ വളരെ ജനപ്രിയമായിരുന്നു.