മലപ്പുറം: ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറിയും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി രംഗത്ത്. ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ഇന്ത്യ കൈയ്യടിക്കുന്നതെങ്ങനെയെന്നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധി ചോദിച്ചത്. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട യു എൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന നടപടിയിലും കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവും പ്രിയങ്ക ഗാന്ധി നടത്തി. സർക്കാർ നിലപാട് ലജ്ജാകരവും നിരാശാജനകവും എന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
ഒരു ജനത മുഴുവൻ തടവിലാക്കപ്പെടുകയും പട്ടിണിയിൽ ആവുകയും ചെയ്തിട്ടും കേന്ദ്ര സർക്കാർ ഒരു നിലപാട് സ്വീകരിക്കുന്നില്ല. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നിശബ്ദത പാലിക്കുന്നുവെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. നിലമ്പൂരില്‍ യു ഡി എഫ് വൻ വിജയം നേടുമെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. യു ഡി എഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക കല്‍പ്പറ്റയിലെ പ്രചരണത്തിനിടെ പറഞ്ഞു. നാളെ നിലമ്പൂരിലെ രണ്ട് ഇടങ്ങളില്‍ പ്രിയങ്ക പ്രചരണത്തിനെത്തും.






























