ഡല്‍ഹി : സിപിഎമ്മിനെ വിമർശിക്കുന്നത് വ്യക്തിപരമായല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്വർണം പൊട്ടിക്കുന്ന കഥകൾ, അധോലോക കഥകൾ ഒന്നും ചെങ്കോടിക്ക് ചേർന്നതല്ല. പറയാൻ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞു. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് സംസാരിച്ചത്. സിപിഐ എൽഡിഎഫ് വിടണമെന്ന എം എം ഹസൻ്റ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുകയാണ്. എൽഡിഎഫ് സർക്കാരിന് തുടർ ഭരണം ജനങ്ങൾ നൽകിയതാണ്. ജനങ്ങളുടെ പ്രതീക്ഷ കൈവിടില്ല. എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരണമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ തുല്യ ഉത്തരവാദിത്വമെന്നും ബിനോയ് വിശ്വം പറഞ്ഞു. കണ്ണൂർ സിപിഎമ്മിലെ പ്രശ്നങ്ങളിൽ അതിരൂക്ഷവിമർശനമാണ് സിപിഐ നടത്തിയത്. കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടറന്നിച്ചു.
അധോലോകത്തിന്റെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. ഇടതിനേറ്റ തിരിച്ചടിയിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്നും പറഞ്ഞു. സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും കഥകൾ വേദനിപ്പിക്കുന്നതാണ്. കണ്ണൂരില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.