നിരണം : അപ്പർകുട്ടനാട്ടിലും തിരുവല്ലയിലും പടർന്ന പക്ഷിപ്പനിയുടെ കാരണം പഠിക്കാനെത്തിയ വിദഗ്‌ധ സംഘം വിവിധസ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. നിരണത്തെ താറാവ് ഗവേഷണകേന്ദ്രത്തിൽ പക്ഷിപ്പനി പടർന്നതിനെ തുടർന്ന് കഴിഞ്ഞ മേയ് മാസം ഇവിടത്തെ പക്ഷികളെ കൊന്നൊടുക്കിയിരുന്നു. തിരുവല്ല ചുമത്രയിലെ വളർത്തുകോഴികൾക്കും പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ രണ്ട് സ്ഥലങ്ങളിലാണ് പ്രധാനമായും സംഘം പഠനം നടത്തിയത്.
പൂക്കോട് വെറ്ററിനറി കോളേജിലെ ഡോ. ചന്തു രവിശങ്കർ, തിരുവനന്തപുരം ആനിമൽ ഡിസീസ് സെന്ററിലെ ഡോ. ഡി.സഞ്ജയ്, ഡോ. എസ്.അപർണ, തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ. സി.ഹരീഷ്, മഞ്ഞാടി പക്ഷിരോഗ നിർണയകേന്ദ്രത്തിലെ ഡോ. എം.മഹേഷ് എന്നിവരാണ് പഠനസംഘത്തിലുള്ളത്. മേയ് അഞ്ചുവരെ ചുമത്രയിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങൾ തുടരും. ഇവർ വിശദമായ പഠനം നടത്തിയശേഷം റിപ്പോർട്ട് ഭോപ്പാലിലെ ലാബിൽ സമർപ്പിക്കും. നിരണത്ത് ഗ്രാമപ്പഞ്ചായത്തംഗങ്ങൾ വളരെനേരം പഠനസംഘത്തെ കാത്തിരുന്നെങ്കിലും സമയത്ത് എത്താത്തതിനാൽ കൂടിക്കാഴ്ചയ്ക്ക് സാധിച്ചില്ല. നിരണത്ത് ഏറെ നഷ്ടം സംഭവിച്ച താറാവുകർഷകരും പഠനസംഘത്തെ കാത്തിരുന്ന് നിരാശരായി മടങ്ങി.