തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് പാർട്ടിക്കു സൃഷ്ടിച്ച നാണക്കേടും ഗ്രൂപ്പ് വഴക്കിന്റെ വെല്ലുവിളികളും സംഘടനാപരമായ പാളിച്ചകളും കണക്കിലെടുത്തു തിരുത്തൽ നടപടികളുമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പുനഃസംഘടനയിലൂടെ ‘പ്രതി’കളെ പുറത്താക്കുന്നതിനു മുന്നോടിയായാണു തിരുത്തൽ. ആരെയും കുത്തിനോവിക്കാതെ മെല്ലെ ഒഴിവാക്കുന്നതാണു നയം. ഫണ്ട് ക്രമക്കേട് ആരോപണത്തിൽ അകപ്പെട്ടവരെ രാജീവ് ഉൾക്കൊള്ളുന്നില്ല. ഇവരെ യോഗങ്ങളിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞദിവസം സംസ്ഥാന ഭാരവാഹികളുടെ യോഗം ഓൺലൈനായി ചേർന്നിരുന്നു.
ആരോപണത്തിൽ അകപ്പെട്ട ഒരു നേതാവിന് യോഗത്തിന്റെ ലിങ്ക് അയച്ചുകൊടുത്തില്ല. ഔദ്യോഗിക കത്തിടപാടുകൾ നടത്തുന്ന നേതാവും നിരീക്ഷണത്തിലുണ്ട്. വരും ദിവസങ്ങളിൽ പ്രശ്നക്കാരെ ഒതുക്കി നിർത്തി മുന്നോട്ടുപോകാനാണു രാജീവിന്റെ തീരുമാനം. യുവമോർച്ചയുടെ സമരങ്ങൾക്കു മൂർച്ച പോരെന്ന പരാതി നേരത്തേയുണ്ട്. പിഎസ്‌സി വിഷയത്തിൽ ഉൾപ്പെടെയുള്ള സമരങ്ങളിൽ ശക്തമായ സാന്നിധ്യമാകാൻ കഴിഞ്ഞില്ല. അതിനാൽ യുവമോർച്ചയുടെ പ്രഭാരി സ്ഥാനത്തു നിന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ കഴിഞ്ഞദിവസം നീക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ അനൂപിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണു ധാരണ.
ഈ പഴുതാണു രാജീവ് വിനിയോഗിച്ചത്. പത്തനംതിട്ടയിലെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് അനൂപിനോട് രാജീവ് നിർദേശിച്ചു. അവിടെ പൂർണസമയം ചെലവഴിക്കേണ്ടതിനാൽ പ്രഭാരി സ്ഥാനം ഒഴിയുന്നതാകും നല്ലതെന്ന് അഭിപ്രായപ്പെട്ടതും രാജീവ് തന്നെ. യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.സുധീറിനെ ഉടൻ പ്രഭാരിയായി നിയമിക്കുകയും ചെയ്തു. സമരാനുഭവങ്ങളും തിരുവനന്തപുരം സ്വദേശിയുമെന്ന പരിഗണനയാണു സുധീറിനു ലഭിച്ചത്. അനൂപിനെ മാറ്റിയെങ്കിലും സഹപ്രഭാരി ഒ.നിധീഷിനു സ്ഥാനചലനമില്ല.





























