പത്തനംതിട്ട : പെരുനാട്ടിലെ വന്യമൃഗങ്ങളെ പോറ്റി വളർത്തുന്ന തോട്ടം മേഖലക്കെതിരെ ബിജെപിയുടെ പ്രതിഷേധ സമരം. തോട്ടം തൊഴിലാളികളെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന കേസുകൾ പെരുനാട്ടിൽ വർദ്ധിച്ചു വരുകയാണ്. കഴിഞ്ഞദിവസം രാജൻ എന്ന ടാപ്പിങ്ങ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ച് വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പൊതു ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ താവളമാക്കിയ പെരുനാട് മാമ്പാറ പ്രദേശങ്ങളിലെ വൻകിട തോട്ടങ്ങളിലെ കാടുകൾ ആണ് മൃഗങ്ങൾ പ്രധാനമായി താവളം ആക്കിയിരിക്കുന്നത്.
ഈ തോട്ടങ്ങളിലെ കാടുകൾ തെളിക്കാൻ പലതവണ തോട്ടം ഉടമകളോടെ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. തോട്ടങ്ങളിലെ കാടു വെട്ടി തെളിച്ച് ജനജീവിതത്തിന് സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി മാമ്പാറയിൽ നടത്തിയ സായാഹ്നധർണ ബിജെപി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് സോമസുന്ദരൻ പിള്ളയുടെ അധ്യക്ഷതയിൽ ബിജെപി ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ ഉദ്ഘാടനം ചെയ്തു. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ, ബിജെപി പെരുനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് എം എസ്, വൈസ് പ്രസിഡന്റ് സാനു മാമ്പാറ, ബൂത്ത് പ്രസിഡന്റ് ഷിബു മാമ്പാറ, ജയൻ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.