തിരുവനന്തപുരം : പത്മജാ വേണുഗോപാലിനെ സ്വന്തം പാളയത്തിലെത്തിച്ചുള്ള ബി.ജെ.പി.യുടെ നീക്കത്തിന് ‘ചോരയ്ക്ക് ചോര’ മറുപടിയായി കോൺഗ്രസ് രംഗത്ത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലായി തിരുവനന്തപുരത്താണ് ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചതെങ്കിലും ഇപ്രാവശ്യം തൃശ്ശൂരാണ് ബി.ജെ.പി.യുടെ ഒന്നാംനമ്പർ സീറ്റ്. കെ. കരുണാകരന്റെ തട്ടകമായ തൃശ്ശൂരിൽ അദ്ദേഹത്തിന്റെ മകളെ പ്രചാരണത്തിനിറക്കുക വഴി കോൺഗ്രസ് അണികളിലുള്ള ചാഞ്ചാട്ടമാണ് ബി.ജെ.പി. ലക്ഷ്യംവെക്കുന്നത്.
ഇതു തിരിച്ചറിഞ്ഞാണ് രാത്രിക്കു രാത്രി കോൺഗ്രസ് മറുതന്ത്രം മെനഞ്ഞത്. ആദ്യഘട്ടത്തിൽ വടകരയിൽ പ്രചാരണം തുടങ്ങിയ കെ. മുരളീധരന്റെ അഭിപ്രായംപോലും തേടാതെയായിരുന്നു മണ്ഡലമാറ്റ ചർച്ച. പത്മജയെ ലക്ഷ്യംവെച്ചുള്ള ബി.ജെ.പി. നീക്കത്തിൽ തൃശ്ശൂർ സംബന്ധിച്ചുള്ള കണക്കുകൂട്ടലുകളുള്ളതിനാൽ ചോരയ്ക്ക് ചോരകൊണ്ടുതന്നെ മറുപടി പറയാൻ ധാരണയായി. നേമത്ത് ബി.ജെ.പി.യുടെ നിയമസഭാമോഹം തല്ലിക്കെടുത്തിയത് കെ. മുരളീധരൻ അവിടെ മത്സരിച്ചതിനാലാണെന്ന വിരോധം ബി.ജെ.പി.ക്കുണ്ട്. വടകരയിൽ ബി.ജെ.പി. അതിന് പകരംതീർക്കാൻ കെ.കെ. ഷൈലജയ്ക്ക് വോട്ടുമറിക്കുമെന്ന വിലയിരുത്തലും ഉണ്ടായി. തൃശ്ശൂരിൽ സുരേഷ് ഗോപിയെ മുൻനിർത്തി മത്സരിക്കുന്ന ബി.ജെ.പി.ക്ക് അതിന് കഴിയില്ലെന്നാണ് കണക്കുകൂട്ടൽ. ഇതോടെ മുരളീധരന്റെ സീറ്റ് മാറ്റത്തിൽ ധാരണയായി.





























