കോഴിക്കോട് : ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ഇന്നലെ വൈകുന്നേരം എത്തുമെന്ന് കരുതിയെങ്കിലും കിട്ടിയില്ല. ഇന്ന് മരുന്ന് എത്തുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍.
സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്, 20 പേര്‍. തിങ്കളാഴ്ച മുതലുള്ള മരുന്ന് ക്ഷാമം ഇപ്പോഴും തുടരുകയാണ്. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം.
ചികിത്സ മുടങ്ങാതിരിക്കാനായി ആംഫോടെറിസിന്‍ എന്ന മരുന്ന്, അളവ് ക്രമീകരിച്ച് രോഗികള്‍ക്ക് നല്‍കുന്നത് തുടരുകയാണിപ്പോള്‍. ഇന്നലെ വൈകുന്നേരത്തോടെ മരുന്ന് എത്തിക്കുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. 50 വയല്‍ ആംഫോടെറിസിന്‍ മരുന്ന് മാത്രമാണ് എത്തിയത്. ലൈപോസോമല്‍ ആംഫോടെറിസിനും 50 വയലെങ്കിലും അടിയന്തരമായിവേണമെന്നാണ് അധികൃതര്‍ പറയുന്നത്.
മെഡിക്കൽ സര്‍വീസസ് കോര്‍പ്പറേഷന്‍ 4300 ഡോസ് മരുന്നിന് ഇന്നലെ ഓർഡർ നല്‍കിയിരുന്നു. 150 ഡോസ് ഇഞ്ചക്ഷന്‍ ഇന്ന് എത്തുമെന്നാണ് കരുതുന്നത്. ഇത് ലഭിച്ചാല്‍ മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.