തൃശ്ശൂർ : സന്നദ്ധരക്തദാനത്തിൽ സ്ത്രീകളുടെ പങ്ക് പത്തുശതമാനത്തിൽ താഴെയുള്ള 100 രാജ്യങ്ങളിൽ 13-ാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. കേരളത്തിലും സ്ഥിതി വിഭിന്നമല്ലെങ്കിലും കോവിഡുകാലത്ത് നേരിയ പുരോഗതിയുണ്ട്. വിവിധ യുവജനസംഘടനകളും സന്നദ്ധസംഘടനകളും നടത്തിയ രക്തദാന ക്യാമ്പുകളിലൂടെയാണിത്. എങ്കിലും ഇതിലെ സ്ത്രീപങ്കാളിത്തം ഏതാണ്ട് എട്ടുശതമാനമാണ്. രക്തദാനത്തിന് മാത്രമായി രൂപവത്കരിക്കപ്പെട്ട വിവിധ സംഘടനകൾ ക്രോഡീകരിച്ച കണക്കാണിത്.
രക്തം നൽകാൻ തയ്യാറായി എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ കോവിഡുകാലത്ത് വർധനയുണ്ടെങ്കിലും രക്തദാനം കുറവാണ്. രക്തദാനത്തിന് സമ്മതവുമായെത്തുന്ന സ്ത്രീകളുടെ ഭാരക്കുറവും ഹീമോഗ്ലോബിന്റെ കുറവുമാണ് പങ്കാളിത്തം പിന്നാക്കം നിൽക്കുന്നതിന് പ്രധാന കാരണം. തടി കൂടാതിരിക്കാൻ ഭക്ഷണനിയന്ത്രണം സ്വയം ഏർപ്പെടുത്തുന്നതുവഴി ശരീരഭാരം വല്ലാതെ കുറഞ്ഞുപോകുന്നതാണ് സ്ത്രീകളുടെ രക്തദാനത്തിന് പ്രധാന വെല്ലുവിളി.
കേരളത്തിൽ രക്തദാനസേവനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന െഎ.എം.എ. രക്തബാങ്കുകളിൽ സ്ത്രീകൾക്ക് രക്തദാനം നടത്തണമെങ്കിൽ 45 കിലോഗ്രാം ഭാരം വേണമെന്നാണ് വ്യവസ്ഥ. ഹീമോഗ്ലോബിന്റെ അളവ് 12.5-ന് മുകളിലും വേണം. രക്തത്തിലെ ഘടകങ്ങളാണ് വേർതിരിച്ചെടുക്കുന്നതെങ്കിൽ ദാതാവായ സ്ത്രീക്ക് 55 കിലോഗ്രാം ഭാരമുണ്ടായിരിക്കണം.
പെൺകുട്ടികളാണ് രക്തദാനത്തിന് സമ്മതവുമായി എത്തുന്നവരിലേറെയെങ്കിലും മിക്കവരിലും ഭാരക്കുറവും ഹീമോഗ്ലോബിൻ കുറവുമുണ്ട്. കലാലയങ്ങളിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളായിരുന്നു ഈ രംഗത്ത് സ്ത്രീപ്രാതിനിധ്യം ഉയർത്തിയിരുന്നത്. കോവിഡിൽ കലാലയങ്ങൾ പ്രവർത്തിക്കാതായതോടെ ആ തരംഗം നിലച്ചു. സന്നദ്ധരക്തദാനത്തിന് സ്ത്രീകളുടെ പങ്കാളിത്തം ഉയർത്താനുള്ള ശ്രമമാണ് ഐ.എം.എ. രക്തബാങ്കുകൾ ഇപ്പോൾ നടത്തുന്നത്. സ്ത്രീകൾ രക്തദാനത്തിലും മുന്നിലേക്ക് എന്ന ആശയത്തിലാണ് വെള്ളിയാഴ്ചത്തെ ദേശീയ സന്നദ്ധ രക്തദാനദിനാചരണം ഐ.എം.എ. കേരളഘടകം സംഘടിപ്പിക്കുന്നത്. മഞ്ജുവാര്യരാണ് ഐ.എം.എ.. രക്തബാങ്കുകളുടെ വനിതാ രക്തദാനപങ്കാളിത്ത പ്രചാരണത്തിനായി രംഗത്തുള്ളത്.
കേരളത്തിൽ സന്നദ്ധരക്തദാനം വർഷംതോറും കുറയുകയാണെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക് സൂചിപ്പിക്കുന്നു. 2014-15-ൽ മൊത്തം രക്തദാനത്തിന്റെ 82 ശതമാനം സന്നദ്ധരീതിയിൽ കിട്ടിയിരുന്നത് 2019-20-ൽ 75 ശതമാനമായി.
രക്തദാനത്തിനായി തയ്യാറായി ഏറെ സ്ത്രീകൾ എത്തുന്നുണ്ട്. എന്നാൽ അവർക്ക് ദാതാക്കളുടെ മാനദണ്ഡം പാലിക്കാനാകാത്തതിനാൽ തിരിച്ചയയ്ക്കേണ്ടിവരുന്നുണ്ട്. അതിനാലാണ് സ്ത്രീപ്രാതിനിധ്യം കുറയുന്നതെന്ന് കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോക്ടർ ആർ. രമേഷ് പറഞ്ഞു.
സംസ്ഥാനത്ത് പ്രതിവർഷം നാലുലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യം. അത്രയും യൂണിറ്റ് കിട്ടുന്നുണ്ട്. ഇതിൽ 70 ശതമാനം മാത്രമാണ് ദാനസന്നദ്ധരായെത്തി നൽകുന്നത്.