വാഷിംഗ്ട്ടൺ: ലോകത്ത് ആദ്യമായി സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ബഹിരാകാശ ദൗത്യം വിവാദത്തില്‍. ആമസോണ്‍ ഉടമയും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ നടത്തിയ ന്യൂ ഷെപ്പേഡ് 31 ദൗത്യം വ്യാജമാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. യുഎസ് പോപ്പ് ഗായിക കാറ്റി പെറി, ജെഫ് ബെസോസിന്റെ കാമുകി ലോറന് സാഞ്ചസ് എന്നിവര്‍ ഉള്‍പ്പെടെ ആറ് വനിതകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. യൂട്യൂബ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ദൗത്യം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഈ ദൃശ്യങ്ങളില്‍ തന്നെ ദൗത്യം വ്യാജമാണെന്നതിന് തെളിവുണ്ടെന്നാണ് പലരും പറയുന്നത്.
ദൗത്യത്തിന്റെ ഭാഗമായ ആറ് വനിതകളും സഞ്ചരിച്ച ക്യാപ്സ്യൂളിന്റെ വാതില്‍ ലാന്‍ഡിങ്ങിന് ശേഷം അകത്തുനിന്ന് തുറന്നതായി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ അവര്‍ വാതിലടയ്ക്കുകയും ചെയ്തുവെന്ന് ദൗത്യം വ്യാജമാണെന്നതിന്റെ കറകളഞ്ഞ തെളിവാണ് ഇതെന്ന് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ വാദിക്കുന്നു. സാധാരണഗതിയില്‍ ബഹിരാകാശ ക്യാപ്സ്യൂളുകളുടെ വാതില്‍ പുറത്തുനിന്ന് റിക്കവറി സംഘമാണ് തുറക്കാറ്. ക്യാപ്സ്യൂളിന്റെ വാതില്‍ അകത്തുനിന്ന് തുറക്കുന്നത് ബഹിരാകാശവാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രോട്ടോക്കോളുകള്‍ക്ക് എതിരാണെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള നാടകമാണ് എന്ന് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നു.
അസാധാരണമായ തരത്തില്‍ എല്ലാം തികഞ്ഞ ദൗത്യമായിരുന്നു ന്യൂ ഷെപ്പേഡ് 31 എന്നും അതിനാല്‍ തന്നെ ഇത് സംശയമുണ്ടാക്കുന്നുവെന്നുമാണ് ഇവരുടെ മറ്റൊരു വാദം. സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ നാടകമായതിനാലാണ് ഇത്ര കൃത്യത. കുറ്റമറ്റ രീതിയിലുള്ള വിക്ഷേപണം, ലാന്‍ഡിങ്, കാറ്റി പെറിയുടെ ഉള്‍പ്പെടെ നാടകീയമായ പ്രതികരണങ്ങള്‍, അവ ഒപ്പിയെടുത്ത കൃത്യമായ ക്യാമറാ ആംഗിളുകള്‍ ഇവയെല്ലാം സ്വാഭാവികതയ്ക്കപ്പുറം സിനിമാറ്റിക് ആയിരുന്നുവെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ബഹിരാകാശ വിദഗ്ധര്‍ പറയുന്നത്.
അടിയന്തര സാഹചര്യങ്ങളിലേക്കായി സ്പേസ് ക്യാപ്സ്യൂളുകളുടെ വാതിലുകള്‍ അകത്ത് നിന്ന് തുറക്കാന്‍ കഴിയുന്ന തരത്തിലും രൂപകല്‍പ്പന ചെയ്യാറുണ്ട്. അതിനാല്‍ തന്നെ ദൗത്യത്തില്‍ പങ്കെടുത്തവര്‍ വാതില്‍ അകത്തുനിന്ന് തുറന്നത് അസാധാരണല്ല. നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികളും ബ്ലൂ ഒറിജിന്റെ മിഷന് കണ്ട്രോളും ന്യൂ ഷെപ്പേഡ് 31 ദൗത്യം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കൂടാതെ പൊതുജനങ്ങള്‍ക്കായി തത്സമയ സംപ്രേക്ഷണവുമുണ്ടായിരുന്നു. അതിനാല്‍ വ്യാജമായി ഇത് നടപ്പാക്കുക അസാധ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.