മംഗളൂരു : ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലിലിടിച്ച് തകര്‍ന്ന സംഭവത്തില്‍ കാണാതായ ഒന്‍പത് മത്സ്യ തൊഴിലാളികള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡും എയര്‍ക്രാഫ്റ്റുമെല്ലാം സംയുക്തമായാണ് രണ്ടാം ദിവസവും തിരച്ചില്‍ നടത്തുന്നത്.
ബോട്ട് കപ്പലില്‍ ചെന്ന് ഇടിച്ചതാണെന്നും ബോട്ടിലെ സ്രാങ്ക് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നുമാണ് കോസ്റ്റല്‍ പോലീസ് പറയുന്നത്. അപകടത്തില്‍ നിന്ന് രക്ഷപെട്ടവരെ ഉദ്ദരിച്ചാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കപ്പലിന് പുറകില്‍ ബോട്ട് ചെന്ന് ഇടിക്കുകയായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ മൊഴി നല്‍കിയെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ രണ്ട് പേരാണ് രക്ഷപ്പെട്ടത്. ഇവര്‍ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കപ്പലിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷപെടുത്തിയിത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ന് മംഗലപുരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ബോട്ടപകടം. അപകടത്തില്‍പ്പെട്ടവരില്‍ ഏഴ് പേര്‍ തമിഴ്‌നാട്ടുകാരും മറ്റുളളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശികളുമാണ്. മരിച്ചവരില്‍ രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്. ഞായറാഴ്ച രാത്രി ബേപ്പൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി മംഗലാപുരം തീരത്തേക്ക് പോയ ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് തകര്‍ന്നത്. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുളള ബോട്ടാണിത്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. സിങ്കപ്പൂരില്‍ നിന്നുളള എ പി എല്‍ ലീ ഹാര്‍വേ എന്ന ചരക്ക് കപ്പലുമായാണ് ബോട്ട് കൂട്ടിയിടിച്ചത്.