തൊടുപുഴ: ഇടുക്കി അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തിൽ നായ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളുടേതാണ് കുഞ്ഞ്. എസ്റ്റേറ്റിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ നായ്ക്കൾ എന്തോ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നോക്കുമ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടത്. ഇവർ ഉടൻ വിവരം രാജക്കാട് പോലീസിനെ അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂനം സോറൻ എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ മാസത്തിൽ പൂനം സോറന്റെ ആദ്യഭർത്താവ് മരിച്ചിരുന്നു. അതിനുശേഷം മോത്തിലാൽ മുർമു എന്നയാളെ വിവാഹം കഴിച്ചു. അങ്ങനെയാണ് ഇരുവരും അരമനപ്പാറ എസ്റ്റേറ്റിൽ എത്തിയത്. വെള്ളിയാഴ്ച വരെ ഇരുവരും എസ്റ്റേറ്റിൽ ജോലിക്കെത്തിയിരുന്നു. ശനിയാഴ്ചയാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും ഇതേതുടർന്ന് കുഴിച്ചിടുകയായിരുന്നെന്നും യുവതി പോലീസിന് നൽകിയ മൊഴി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.