തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് കൂട്ടമരണങ്ങളെക്കുറിച്ചുള്ള ഡോക്ടർമാരുടെ വെളിപ്പെടുത്തലിൽ സർക്കാർ വെട്ടിലായതോടെ കോവിഡ് വാർഡിൽ മൃതദേഹം 15 മണിക്കൂർ രോഗികൾക്കൊപ്പം കിടത്തിയ സംഭവത്തിലുള്ള നടപടികൾ മരവിപ്പിച്ചു. സർക്കാർ പുറത്തുവിടുന്ന കണക്കിന്റെ മൂന്നിരട്ടി പേർ കോവിഡ് വാർഡിൽ മരിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മൃതദേഹ വിവാദത്തിൽ ഡ്യൂട്ടി ഡോക്ടറെ പഴിചാരി അധികൃതർ റിപ്പോർട്ട് നൽകാനിരിക്കെയായിരുന്നു ഈ വെളിപ്പെടുത്തൽ.
12–ാം തീയതി ജില്ലയിൽ ആകെ 14 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നാണ് സർക്കാർ കണക്ക്. എന്നാൽ ഈ ദിവസം മെഡിക്കൽകോളേജ് ആശുപത്രിയിൽ മാത്രം 36 കോവിഡ് മരണങ്ങൾ ഉണ്ടായെന്നാണ് ഡോക്ടർമാരുടെ സംഘടന ആരോഗ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്. ഇതു വിവാദമായതിനെത്തുടർന്ന് ഡോക്ടർമാരുടെ സംഘടനകളെ അനുനയിപ്പിക്കാൻ മൃതദേഹ വിഷയം ഒതുക്കി തീർക്കാൻ ധാരണയായി.
മൃതദേഹ വിവാദത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു കണ്ടെത്തിയത്. ഇതിന്റെ തുടർച്ചയായി സംഭവത്തിൽ സൂപ്രണ്ടിനോട് ആശുപത്രി പ്രിൻസിപ്പൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. 21നാണ് ഇതു സംബന്ധിച്ചു റിപ്പോർട്ട് ചോദിച്ചത്. എന്നാൽ കോവിഡ് വാർഡിലെ കൂട്ടമരണങ്ങളെക്കുറിച്ചു വെളിപ്പെടുത്തൽ ഉണ്ടായതോടെ റിപ്പോർട്ട് പൂഴ്ത്തി.
മെഡിക്കൽകോളജ് ആശുപത്രിയിൽ മരണം സ്ഥിരീകരിച്ച് ഒന്നര മണിക്കൂറിനകം മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റണമെന്ന ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ് തൊട്ടടുത്ത ദിവസം തന്നെ അൽപ്പായുസായി ചുരുങ്ങി. മൃതദേഹങ്ങൾ യഥാസമയം വിട്ടുനൽകാതിരുന്നാൽ നിയമനടപടിക്കു വിധേയമാകേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി 11നാണ് സൂപ്രണ്ട് ഉത്തരവ് ഇറക്കിയത്. 12നു ഇതു ലംഘിച്ച് മൃതദേഹം 15 മണിക്കൂർ അനാഥമായി കിടത്തി. മൃതദേഹങ്ങൾ വിട്ടു നൽകുന്നതിൽ കാലതാമസം ഉണ്ടെന്നു ഒട്ടേറെ പരാതികൾ സർക്കാരിനു ലഭിച്ചെന്നും ഇത് ഒഴിവാക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയെന്നും ഉത്തരവിൽ പറയുന്നു.
ഒന്നര മണിക്കൂറിനകം മൃതദേഹം മോർച്ചറിയിലെത്തിച്ച് ബുള്ളറ്റിൻ മെയിൽ ചെയ്യണമെന്നും ഇതിൽ വീഴ്ച സംഭവിച്ചാൽ ഉത്തരവാദിത്തം ഡ്യൂട്ടി മെഡിക്കൽ ഓഫിസർക്ക് ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മെഡിക്കൽകോളേജ് പ്രിൻസിപ്പൽ, ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ, ഫോറൻസിക് വിഭാഗം വകുപ്പ് മേധാവി, കോവിഡ് സെൽ മേധാവി, കോവിഡ് സെൽ നോഡൽ ഓഫിസർ, അക്കൗണ്ട്സ് ഓഫിസർ, സുരക്ഷാവിഭാഗം ഓഫിസർ, നഴ്സിങ് ഓഫിസർ, വാർഡുകളിലെയും കാഷ്വാലിറ്റികളിലെയും ഹെഡ് നഴ്സ് എന്നിവർക്കാണ് ഉത്തരവ് അയച്ചത്.
കോവിഡ് വാർഡിൽ മരിക്കുന്ന രോഗികളുടെ മൃതദേഹങ്ങൾ വൈകാതെ മോർച്ചറിയിലെത്തിക്കാൻ ടാസ്ക്ഫോഴ്സിനെ നിയോഗിച്ചു. വാർഡ്, തീവ്രപരിചരണ വിഭാഗം, അത്യാഹിതവിഭാഗം എന്നിവിടങ്ങളിൽ ഓരോ ഷിഫ്ടിലും നാലുപേരെ ഉൾപ്പെടുത്തിയാണ് ടാസ്ക് ഫോഴ്സിന് രൂപം നൽകിയിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കോവിഡ് സെൽ മേധാവി എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് സെൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 28-ാം വാർഡിൽ 12ന് മരിച്ച രോഗിയുടെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റുന്നതിന് 15മണിക്കൂർ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെയും ഓക്സിജൻ പരിമിതി നേരിട്ടുമാണ് മെഡിക്കൽകോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളുടെ പ്രവർത്തനമെന്നും 47 മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശേഷിയുള്ള മോർച്ചറിയിൽ 70 മൃതദേഹങ്ങൾ സൂക്ഷിച്ചെന്നും ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഇന്നലെ ആരോഗ്യ മന്ത്രിക്കു നൽകിയ പരാതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രാഥമിക ആവശ്യങ്ങൾക്കു രോഗികളെ സഹായിക്കാനും അവർക്കു ആഹാരവും വെള്ളവും നൽകാനും മൃതദേഹങ്ങൾ സമയബന്ധിതമായി മോർച്ചറിയിലേക്ക് മാറ്റാനും ആവശ്യത്തിനു ജീവനക്കാരില്ല.
ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടായില്ല. മോർച്ചറിയിലെ സ്ഥല പരിമിതി കാരണം വാർഡിൽ നിന്നു മൃതദേഹം മാറ്റുന്നതിനു തടസ്സം നേരിടുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും സംഘടന കുറ്റപ്പെടുത്തി. 28–ാം വാർഡിൽ കോവിഡ് ബാധിച്ചു മരിച്ച 52കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് സംഘടന മന്ത്രിക്ക് പരാതി നൽകിയത്.
സംഭവം നിർഭാഗ്യകരമാണെന്നും ഇതു ഡോക്ടർമാരുടെയും നഴ്സുമാരുടെയും അനാസ്ഥയായി കാണിച്ച് ആശുപത്രി അധികൃതർ തലയൂരാൻ ശ്രമിക്കുകയാണെന്നും ഇവർ ആരോപിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അധികൃതരുടെ ഭാഗത്തുള്ള വീഴ്ച്ചകൾ മറയ്ക്കാൻ ഡ്യൂട്ടി മെഡിക്കൽ ഓഫിസറെ ബലിയാടാക്കാൻ ശ്രമം നടക്കുന്നു. അത്യാവശമായി ജീവനക്കാരുടെ കുറവ് പരിഹരിക്കണം. അതാതു ദിവസം മോർച്ചറിയിൽ എത്തുന്ന മൃതദേഹങ്ങൾ അന്നു തന്നെ സംസ്കരിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.