മുംബൈ: തന്റെ തോക്ക് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് നടൻ ഗോവിന്ദയെ മുംബൈയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ലൈസൻസുള്ള തന്റെ റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് അബദ്ധത്തിൽ താരത്തിന് വെടിയേറ്റത്. മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു താരത്തെ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്.
ഗോവിന്ദയെ നാല് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന അംഗമായ ഗോവിന്ദ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഭാര്യ സുനിത അഹൂജയ്ക്കും മകൾ ടീനയ്ക്കുമൊപ്പം ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങാനെത്തിയ നടൻ മാധ്യമപ്രവർത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്തു. എന്നെ സ്‌നേഹിക്കുന്ന മാധ്യമപ്രവർത്തകർക്കും അധികാരികൾക്കും ആരാധകർക്കും ഞാൻ നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗോവിന്ദയ്ക്ക് ആറാഴ്ചയെങ്കിലും വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്ന് സുനിത അഹൂജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.