ന്യൂഡൽഹി : ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ ‘ വിമാനത്തില്‍ ബോംബ് ഉണ്ട് ‘ എന്ന് എഴുതിയ ടിഷ്യൂ പേപ്പർ ഒരു യാത്രക്കാരൻ കണ്ടെത്തിയതോടെയാണ് പരിഭ്രാന്തി പരന്നത്. വിവരം അറിഞ്ഞ ഉടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം നിർത്തിയിട്ട് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. പിന്നാലെ ബോംബ് ഡിസ്പോസൽ സ്ക്വാഡും സുരക്ഷാ ഏജൻസികളും വിമാനത്തിൽ വിശദമായ തിരച്ചിൽ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന്, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വ്യാജ സന്ദേശം എഴുതി വെച്ച വ്യക്തിയെ കണ്ടെത്താൻ അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും അടുത്ത കാലത്തായി വ്യാജ ബോംബ് ഭീഷണികൾ വർധിക്കുന്നത് വലിയ സുരക്ഷാ വെല്ലുവിളിയും സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.






























