മുംബൈ : പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകരായ രണ്ടുപേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സയമത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോയിൻ മിസ്ത്രി, ആസിഫ് അമീനുൽ ഹുസൈൻ ഖാൻ അധികാരി എന്നിവർക്ക് ജാമ്യം നൽകിയത്. ജസ്റ്റിസ് രേവതി മൊഹിതെ, ജസ്റ്റി ഗൗരി ഗോഡ്‌സെ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ട് നിരോധനിച്ചതിന് പിന്നാലെ 2022 സെപ്റ്റംബർ 22നാണ് ഇരുവരെയും മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 90 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും നൽകിയ അപ്പീലിലാണ് ജാമ്യം അനുവദിച്ചത്.
ഇവരിൽനിന്ന് പിടിച്ചെടുത്തെന്ന് ആരോപിക്കപ്പെട്ട ഉപകരണങ്ങളിൽനിന്ന് ഡാറ്റ വീണ്ടെടുക്കാൻ എ.ടി.എസ് സമയം നീട്ടി ചോദിച്ചിരുന്നു. തുടർന്ന് പ്രത്യേക കോടതി തുടർന്ന് ഒരുമാസം കൂടി കൂടുതൽ അനുവദിച്ചു. ആവശ്യമായ പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ വീണ്ടും 15 ദിവസം കൂടി നീട്ടിനൽകി. ഈ പശ്ചാത്തലത്തിൽ ഇരുവരും ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും 2023 ജനുവരി 18ന് തള്ളി. ഇതിനെതിരേ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം 12 സ്ഥലങ്ങളിൽ എ.ടി.എസ് റെയ്ഡ് നടത്തി 20 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.





























