ഡല്‍ഹി : സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കേരളത്തിന് ഈ മാസം 5000 കോടിരൂപയുടെ അധിക വായ്പ വ്യവസ്ഥകളോടെ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ഈ തുക പര്യാപ്തമല്ലെന്നും സംസ്ഥാനവിഹിതത്തെ കേന്ദ്രം നിയന്ത്രിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളില്‍ വായ്പ അനുവദിക്കുന്നത് സ്വീകാര്യമല്ലെന്നും കേരളം അറിയിച്ചു.കേരളത്തിന് ഇളവുനൽകിയാല്‍ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയര്‍ത്തുമെന്ന് കേന്ദ്രത്തിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ടരാമന്‍ വാദിച്ചു. കേന്ദ്രനിര്‍ദേശങ്ങള്‍ തള്ളിയ കേരളം 10,000 കോടിയെങ്കിലും കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
5000 കോടി വാങ്ങിക്കൂടേയെന്ന് കോടതി ചോദിച്ചെങ്കിലും വേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ നിലപാടെടുത്തു. ഇതോടെ 21-ന് 10.30-ന് വിശദവാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടുത്ത സാമ്പത്തികവര്‍ഷത്തെ പരിധിയില്‍ കുറയ്ക്കുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥയില്‍ 5000 കോടി അനുവദിക്കാമെന്നായിരുന്നു കേന്ദ്രനിലപാട്. മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ആര്‍ക്കുമൊന്നും നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ, സംസ്ഥാനത്തിന് അർഹതപ്പെട്ട തുക അനുവദിക്കാൻ ഫെഡറൽതത്ത്വങ്ങൾക്കു വിരുദ്ധമായ വ്യവസ്ഥകൾ മുന്നോട്ടുവെക്കുന്നത് ചതിയാണെന്ന് സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിക്കുകയും ചെയ്തു.





























