ഡൽഹി : ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി. ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ പ്രതിഷേധവുമായി ഗുസ്തിതാരങ്ങൾ. ബ്രിജ്ഭൂഷന്റെ അനുയായികളോ കുടുംബത്തിൽനിന്നുള്ളവരോ ഫെഡറേഷനുകളിൽ നേതൃസ്ഥാനങ്ങളിൽ ഇടപെടില്ലെന്ന ഉറപ്പ് കായികമന്ത്രാലയം ലംഘിച്ചതാണ് മുൻനിര താരങ്ങളായ ബജ്രംഗ് പുണിയ, സാക്ഷി മാലിക് ഉൾപ്പടെയുള്ള താരങ്ങളെ ചൊടിപ്പിച്ചത്.
ബ്രിജ്ഭൂഷണുമായി അടുപ്പമുള്ളവരെ പ്രവർത്തിക്കാൻ അനുവദിച്ചാൽ താൻ വീണ്ടും തെരുവിലിറങ്ങുമെന്ന് സാക്ഷി പറഞ്ഞു. ഫെഡറേഷന്റെ സസ്പെൻഷൻ നീക്കാനുള്ള യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്റെ തീരുമാനത്തെത്തുടർന്ന് ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബ്രിജ്ഭൂഷന്റെ അടുത്ത അനുയായിയും കൈസർഗഞ്ചിൽ നിന്നുള്ള ബി.ജെ.പി. എം.പി.യുമായ സഞ്ജയ് സിങ്ങിനെ ചുമതലപ്പെടുത്തിയതിലും താരങ്ങൾ അതൃപ്തി അറിയിച്ചു.





























