കോന്നി : കോന്നി ഇക്കോടൂറിസത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾ കാലപ്പഴക്കം മൂലം നാശാവസ്ഥയിൽ ആയിട്ടും പുതിയവ എത്തിക്കുവാൻ നടപടിയില്ല. കോന്നി വനം ഡിവിഷനിലെ വനവികാസ് ഏജൻസിയുടെ കീഴിൽ ആണ് അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആണ് ഹൊഗെനക്കലിൽ നിന്നും 27 കുട്ടവഞ്ചികൾ എത്തിക്കുന്നത്. സാധാരണ നിലയിൽ ഒരു വർഷം വരെയാണ് കുട്ടവഞ്ചികളുടെ കാലാവധി. ഇത് പൊളിഞ്ഞിളകി തുടങ്ങിയാൽ പുതിയത് എത്തിച്ച് ടാർ തേച്ച് ബലപ്പെടുത്തി സവാരിക്കായി ഇറക്കും.
കുട്ടവഞ്ചികൾ സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ മഴയും വെയിലും ഏറ്റു വഞ്ചികൾ പെട്ടെന്ന് നശിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇരുപത്തിയഞ്ച് തുഴച്ചിൽ തൊഴിലാളികൾ ആണ് ഉള്ളത്. ഓരോ വർഷവും പുതിയ വഞ്ചികൾ എത്തിക്കുമ്പോൾ ടാർ തേച്ച് വഞ്ചികൾ ബലപ്പെടുത്തി നീരണിയിക്കുമ്പോൾ തന്നെ തുഴയുമ്പോൾ ഇരിപ്പിടവും നനയാതിരിക്കാൻ ഉള്ള ഷീറ്റും മാറുന്നത് പതിവാണ്. എന്നാൽ ഈ തവണ ഇത് മാറാത്തതിനാൽ തന്നെ ഇതും നാശാവസ്ഥയിലാണ്. കുട്ടവഞ്ചി തുഴച്ചിൽ തൊഴിലാളികൾക്ക് രണ്ട് ജോഡി യൂണിഫോം ആണ് നിലവിൽ ഉള്ളത്. ഇത് മൂന്ന് ജോഡി ആക്കണം എന്ന തൊഴിലാളികളുടെ ആവശ്യവും അംഗീകരിക്കപെട്ടിട്ടില്ല. കല്ലാറ്റിലെ മുണ്ടോൻമൂഴി കടവിൽ ഒൻപത് വർഷം മുൻപാണ് കുട്ടവഞ്ചി സവാരി ആരംഭിക്കുന്നത്. സീസൺകാലത്ത് ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഏറെ വർധിപ്പിക്കാൻ ഉണ്ട്.





























