തിരുവല്ല : മാതാപിതാക്കളുടെ സ്മരണയ്ക്കായി ഭവനരഹിതർക്ക് വീട് ഒരുക്കി സഹോദരങ്ങൾ. പുറമറ്റം കുന്തറയിൽ പരേതരായ ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ സ്മരണയ്ക്കായി പ്രവാസികളായ മക്കൾ സൗജന്യമായി നൽകിയ ഒരേക്കർ 4 സെന്റ് സ്ഥലത്ത് മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ ‘ഭവനരഹിതർക്ക് ഭവനം’ എന്ന പദ്ധതിയിലാണ് വീട് ഒരുക്കിയത്. ലില്ലിക്കുട്ടി, കുഞ്ഞുമോൾ, രാജു, ജോസ്, ജയിംസ് എന്നിവരാണ് കോടികൾ വിലമതിക്കുന്ന സ്ഥലം ദാനമായി നൽകിയത്. വീടുവെയ്ക്കാനായി സാമ്പത്തിക സഹായവും നൽകി.
15 വീടുകളാണ് ഇവിടെ ഉയർന്നത്. ഇതിൽ 9 ഭവനങ്ങളുടെ കൂദാശ നേരത്തെ നടന്നിരുന്നു. 6 വീടുകളുടെ കൂദാശയും താക്കോൽ ദാനവും ഇന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ നിര്‍വഹിച്ചു. പൊതുസമ്മേളനം മേജർ ആർച്ച് ബിഷപ് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും. മാത്യു ടി തോമസ് എംഎൽഎ താക്കോൽ ദാനം നിർവഹിക്കും.
520 ചതുരശ്ര അടിയിൽ 2 കിടക്ക മുറികളും സ്വീകരണമുറിയും ശുചിമുറിയും അടുക്കളയും കൂടിയതാണ് വീടുകൾ. ജാതിമത വ്യത്യാസമില്ലാതെ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉൾപ്പെട്ടവർക്കാണ് വീടുകൾ ലഭിക്കുന്നത്. തിരുവല്ല ബോധന സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നിന്ന് ലഭിച്ച ഭവനരഹിതരുടെ അപേക്ഷകൾ പരിശോധിച്ച് ഏറ്റവും യോഗ്യരായവർക്കാണ് വീടുകൾ നൽകിയിരിക്കുന്നത്.
വയറിങ്, പ്ലംബിംഗ്, പെയിന്റിങ് ഇവയെല്ലാം പൂർത്തീകരിച്ചപ്പോൾ വീട് ഒന്നിന് 8,71,000 രൂപ ചെലവായതായി അതിരൂപത നവതി ഭവന പദ്ധതി ഡയറക്ടർ ഫാ.സന്തോഷ് അഴകത്ത് അറിയിച്ചു. തിരുവല്ല അതിരൂപതയ്ക്ക് ചാലപ്പള്ളിയിലെ മണ്ണിൽ കുടുംബം (ജോസഫ്-കാതറിൻ ) നൽകിയ സ്ഥലത്ത് 9 വീടുകൾ നിർമിക്കുന്നതിന്റെ ശിലാശീർവാദവും കൂദാശയുടെ സമാപനത്തിൽ നടക്കും.































