കോന്നി: കോന്നിയിലെ ജനങ്ങൾക്ക് എൽ.ഡി.എഫ് സർക്കാർ ബജറ്റിലൂടെ നല്കിയത് കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വികസന മുന്നേറ്റമാണെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കുടിവെള്ളം, ആരോഗ്യം, ഗതാഗതം ഉൾപ്പടെ എല്ലാ മേഖലയിലും സമഗ്ര വികസനത്തിനുതകുന്ന പദ്ധതികളാണ് കോന്നിക്ക് ബജറ്റിലൂടെ ലഭിച്ചത്.
കോന്നി നിയോജക മണ്ഡലത്തിൽ എല്ലാ വീടുകളിലും ശുദ്ധ ജലമെത്തിക്കുന്നതിന് സമഗ്ര കുടിവെള്ള വിതരണ പദ്ധതികൾക്ക് ബജറ്റിൽ 400 കോടി രൂപ വകയിരുത്തി. കോന്നി, പ്രമാടം, മൈലപ്ര, മലയാലപ്പുഴ, കലഞ്ഞൂർ, അരുവാപ്പുലം, തണ്ണിത്തോട്,ചിറ്റാർ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികൾക്കായാണ് നാനൂറ് കോടി വകയിരുത്തിയത്.
കോന്നി മെഡിക്കൽ കോളേജിന് 150 കോടി കൂടി ബജറ്റിൽ പ്രഖ്യാപിച്ചു. സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രി അനുവദിച്ച് 50 കോടി വകയിരുത്തി. കോന്നി നിയോജക മണ്ഡലത്തിലെ കൂടൽ, മൈലപ്ര, പ്രമാടം, സീതത്തോട്, വള്ളിക്കോട്,ചിറ്റാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് 100 കോടി അനുവദിച്ചു. കോന്നിയിൽ ഡി.വൈ.എസ്.പി ഓഫീസ് അനുവദിച്ചു. 5 കോടി രൂപ വകയിരുത്തി.
പുതുക്കട – ചിറ്റാർ – സീതത്തോട് – ഗുരുനാഥൻ മണ്ണ് റോഡിന് 40 കോടി അനുവദിച്ചു. പൂങ്കാവ് – പത്തനംതിട്ട റോഡിന് 7.5 കോടി വകയിരുത്തി.മലയാലപ്പുഴ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെട്ട മലയാലപ്പുഴ-വടക്കുപുറം റോഡ്, മലയാലപ്പുഴ പത്തിശ്ശേരി-മൂർത്തിക്കാവ് റോഡ്, ആനചാരിക്കൽ – കോട്ടമുക്ക് റോഡ്, കല്ലിടുക്കിൽ പടി – മൂർത്തിക്കാവ് റോഡ്, എറമ്പത്തോട് – മലയാലപ്പുഴ റോഡ്, കുമ്പഴ – മലയാലപ്പുഴ റോഡ്, ആഞ്ഞലികുന്ന്- കാവനാൽ പടി റോഡുകളുടെ വികസനത്തിന് 23 കോടി വകയിരുത്തി. മുറിഞ്ഞകൽ – അതിരുങ്കൽ -പുന്നമൂട് റോഡ്, കൂടൽ – രാജഗിരി റോഡ് എന്നിവയ്ക്ക് 20 കോടി വകയിരുത്തി. പ്രമാടം – പൂങ്കാവ് റോഡിന് 40 കോടി അനുവദിച്ചു. കൂടാതെ കോന്നി മണ്ഡലം കൂടി ഉൾപ്പെടുന്ന നിരവധി പൊതു പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനു ലഭിച്ച അംഗീകാരമാണ് ബജറ്റെന്ന് എം.എൽ.എ പറഞ്ഞു.