ഡല്‍ഹി : സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം നിർമലയ്ക്കും സഹ മന്ത്രി അനുരാഗ് താക്കൂറിനും. നാളെ നടക്കുന്ന ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി നിർമല സീതാരാമൻ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്. ബ്രിക്സ് ബാങ്ക് ചെയർമാൻ കെ.വി കാമത്ത് പുതിയ ധനമന്ത്രിയായി സ്ഥാനമേറ്റെടുക്കും എന്നാണ് വിവരം. നിർമ്മല സീതാരാമന്റെ കീഴിൽ സമ്പദ് വ്യവസ്ഥക്കുണ്ടായ തകർച്ചയിൽ കേന്ദ്രം സന്തുഷ്ടരല്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഇരുവരെയും മാറ്റി മുഖം രക്ഷിക്കാമെന്നാണ് മോദി സർക്കാർ കണക്കുകൂട്ടുന്നത്.
നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും വലതുപക്ഷ ചിന്തകൻ സ്വപൻ ദാസ്ഗുപ്തയും മന്ത്രിസഭയിൽ ഉൾപ്പെടാനുള്ള സാധ്യതയുമുണ്ട്. ഐസിഐസിഐ ബാങ്കിന്റെ നോൺ എക്സിക്യൂട്ടിവ് ചെയർമാൻ, ഇൻഫോസിസ് ചെയർമാൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവകലാശാലയിലെ ഗവേണിംഗ് ബോർഡിലെ അംഗം കൂടിയാണ്.
നാളെ രാവിലെ 11നാണ് നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴുമുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വേയില്‍ പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ തടസ്സവാദങ്ങള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ടതാകും.