റാന്നി : ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരും വനം വകുപ്പും തുടക്കം മുതൽ നടത്തുന്ന ഒളിച്ചുകളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ജനവാസ മേഖലകളെ പ്രത്യേകമായി നിർവചിച്ചിട്ടില്ലെന്ന വനംവകുപ്പിന്റെ മറുപടി എന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി അഭിപ്രായപ്പെട്ടു. ഈ ഒളിച്ചുകളിയും നിരുത്തരവാദ സമീപനവുമാണ് സുപ്രീം കോടതി വിധിയിലേക്ക് നമ്മെക്കൊണ്ടുചെന്ന് എത്തിച്ചത്. നിലവിലുള്ള വനപ്രദേശങ്ങളെ മാത്രം നിലനിർത്തി സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് 2013 മെയ് 8-നു ഉമ്മൻചാണ്ടി മന്ത്രിസഭ തീരുമാനമെടുത്തത്.
ഈ തീരുമാനം കേന്ദ്ര വനം മന്ത്രാലയത്തിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഇത്തരത്തിൽ കരടു വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2016-ൽ കൂടിയ കേന്ദ്ര വിദഗ്ധ സമിതി കൂടുതൽ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർച്ചയായി പലതവണ ഇത് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ മറുപടി നൽകാത്തതിനെ തുടർന്ന് 2018 -ൽ പ്രസ്തുത കരട് വിജ്ഞാപനം കാലഹരണപ്പെടുകയായിരുന്നു. അന്ന് യുക്തമായ മറുപടി നൽകാൻ തയ്യാറായിരുന്നുവെങ്കിൽ വിജ്ഞാപനം കാലഹരണപ്പെടുകയോ ഇന്നത്തെ ഗതികെട്ട അവസ്ഥയിലേക്ക് നാം എത്തപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഇത് മൂലമാണ് പുതിയ തീരുമാനം വേണ്ടിവന്നത്.
പുതിയ തീരുമാനമെടുത്ത 2019 ഒക്ടോബർ 23ന് കൂടിയ പിണറായി മന്ത്രിസഭാ യോഗമാകട്ടെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപനത്തിൽ മാറ്റം വരുത്താനാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 31ന് തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം കേരളത്തിന്റെ ഈ അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.
സുപ്രീംകോടതി വിധിയെ തുടർന്ന് പ്രശ്നം വിവാദമായപ്പോൾ പുനഃ പരിശോധന ഹർജി അടക്കമുള്ള നടപടികൾക്ക് മുമ്പ് ഈ ഉത്തരവ് പിൻവലിക്കണമെന്ന് എല്ലാ വിഭാഗങ്ങളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.
എന്നാൽ അത് പിൻവലിക്കാതെയാണ് സംസ്ഥാന സർക്കാർ പുനപരിശോധന ഹർജി ഇപ്പോൾ നൽകിയിരിക്കുന്നത്.
ഇത് തിരിച്ചടിക്ക് കാരണമാകുമെന്ന കടുത്ത വിമർശനവും ആശങ്കയും നിലനിൽക്കുമ്പോഴാണ് ജനവാസമേഖല നിർവചിച്ചിട്ടില്ലെന്ന വനം വകുപ്പിന്റെ മറുപടി അടുത്ത പ്രഹരമായി മാറുന്നതെന്നും പുതുശ്ശേരി പറഞ്ഞു.