കോഴഞ്ചേരി : ചെറുകോൽ പഞ്ചായത്തിലെ 11-ാം വാർഡിലെ കാട്ടൂർപേട്ട പഴയ മുസ്‌ലിംപള്ളിക്ക് സമീപം കാട്ടൂർപേട്ട-മുതുമരത്തിൽ റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന 24 കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന മോട്ടോർ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ തകർന്ന് കെട്ടിടം ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ചെരിഞ്ഞുനിൽക്കുന്ന കെട്ടിടം താഴെവീഴാതിരിക്കാൻ കെട്ടിടത്തിന്റെ ഭിത്തിക്കുചുറ്റും വടംകെട്ടി ആ വടം തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന മൃഗാശുപത്രിക്കെട്ടിടത്തിന്റെ പില്ലറിലേക്ക് കെട്ടി നിർത്തിയിരിക്കുകയാണ്.
വടംപൊട്ടിയാൽ ഈ 24 കുടുംബങ്ങളുടെ വെള്ളംകുടി മുട്ടുകയും ചെയ്യും. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഏകദേശം 25 വർഷം മുമ്പ് നാട്ടുകാർ പണംപിരിച്ച് സ്വകാര്യവ്യക്തിയിൽനിന്ന് കാട്ടൂർപേട്ട മൃഗാശുപത്രിക്ക് സമീപം സ്ഥലംവാങ്ങി പഞ്ചായത്തിന് നൽകുകയും അന്നത്തെ പഞ്ചായത്ത് ഭരണസമിതി ആ സ്ഥലത്ത് കിണർകുത്തി ജലവിതരണത്തിന് മോട്ടോറും അതിനു സംരക്ഷണപ്പുരയും വിതരണപൈപ്പും മുതുമരത്തിൽ ഭാഗത്ത് 5000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും പഞ്ചായത്ത് ഫണ്ടിൽനിന്ന് സ്ഥാപിച്ചു നൽകി.
കറന്റ് ചാർജ് ഉപയോഗത്തിനനുസരിച്ച് ഉപഭോക്താക്കൾ നൽകും. 2018-ലെ വെള്ളപ്പൊക്കത്തിൽ മോട്ടോർ സ്ഥാപിച്ചിരിക്കുന്ന പുരയുടെ അടിത്തറയ്ക്ക് കാര്യമായ രീതിയിൽ ബലക്ഷയം സംഭവിച്ചാണ് കെട്ടിടം അപകടത്തിലായത്. പുതിയ മോട്ടോർപുര സ്ഥാപിക്കാനും കേടായ പൈപ്പുകൾ മാറിയിടാനുമായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചപ്പോൾ നിലവിൽ ഈ പദ്ധതിക്ക് തുക അനുവദിക്കാൻ ഫണ്ടില്ലായെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.