പന്തളം : തോടിന്‍റെ ബണ്ട് പൊട്ടി വെള്ളം കുത്തിയൊഴുകി വീടുകളും കൃഷിയിടവും മുങ്ങുമെന്ന സ്ഥിതിയായിട്ടും ജലസേചനവകുപ്പിന്റെ കണ്ണുതുറന്നില്ല. ഏഴുമാസം മുൻപ് അച്ചൻകോവിലാറ്റിൽനിന്നുള്ള വെള്ളപ്പാച്ചിലിൽ ആദ്യം ഇടിഞ്ഞ ബണ്ട് പിന്നീട് രണ്ടുതവണ കൂടുതൽ ഇടിഞ്ഞ് നാട്ടുകാരുടെ നടപ്പാതപോലും നഷ്ടമായിട്ടും ആർക്കും കുലുക്കമില്ല. രണ്ടടിമാത്രം വീതിയുള്ള ശേഷിക്കുന്ന ഭാഗം ഇടിഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്ത് അറിയാമായിരുന്നിട്ടും ഈ ഭാഗത്ത് മൺചാക്ക് അടുക്കി താത്കാലിക സുരക്ഷയൊരുക്കാനോ കരിങ്കൽകെട്ടി സ്ഥിരമായി ബണ്ട് കെട്ടാനോ കഴിഞ്ഞിട്ടില്ല. ഏഴ് മാസം മുമ്പാണ് അപകടകരമായ രീതിയിൽ കരിങ്ങാലി വലിയതോടിന്റെ അരിക് ഇടിഞ്ഞുപോയത്.
രണ്ടാഴ്ചമുമ്പ് അച്ചൻകോവിലാറ്റിലെ ജലനിരപ്പുയർന്ന് വെള്ളം പാടത്തേക്ക് കുത്തിയൊഴുകിയപ്പോഴാണ് മൂന്നാമത് തീരം ഇടിഞ്ഞത്. വില്ലേജധികാരികളെത്തി അപകട മുന്നറിയിപ്പു നൽകുന്ന ബാനർ കെട്ടി നടപ്പാത വഴിയുള്ള ഗതാഗതവും നിരോധിച്ചതായി കാണിച്ച് സ്ഥലംവിട്ടു. ജനവാസമേഖലയായ ഒരു പ്രദേശത്തെ മുഴുവൻ മുങ്ങിപ്പോകാതെ സംരക്ഷിക്കുന്ന മൺഭിത്തി തകർന്നുകൊണ്ടിരിക്കുമ്പോഴും ഐരാണിക്കുടി പാലംവരെ അപകടത്തിലാകാൻ ഇടയുള്ള തീരമിടിച്ചിലായിട്ടും ജലസേചനവകുപ്പ് ഇടിയുന്നത് തടയാനുള്ള ഒരു മാർഗവും സ്വീകരിച്ചിട്ടില്ല. മഴ കനക്കുമ്പോൾ തോടിന്റെ ഭിത്തി തകർന്ന് വെള്ളം സമീപത്തുള്ള താഴ്ന്നസ്ഥലത്തേക്ക് കുത്തിയൊഴുകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
പന്തളം – മാവേലിക്കര റോഡിൽ ഐരാണിക്കുടി പാലത്തിനു താഴ്ഭാഗത്തുള്ള മുപ്പത് മീറ്ററോളം തീരമാണ് 2023 നവംബറിൽ ആദ്യം ഇടിഞ്ഞത്. പത്ത് കുടുംബങ്ങൾക്ക് നടപ്പാതയും വെള്ളപ്പൊക്ക സമയത്ത് ഇവരുടെ വീടുകൾക്ക് സംരക്ഷണമായും നിൽക്കുന്നതാണ് വലിയതോടിന്റെ സംരക്ഷണഭിത്തി. തീരം കൂടുതൽ ഇടിയാനുള്ള സാധ്യത ഐരാണിക്കുടി പാലത്തിനും ഭീഷണിയാണ്. രണ്ടടിയോളം ഭാഗംകൂടി ഇടിഞ്ഞാൽ തോട് ഗതിമാറി ഒഴുകി വീടുകളുള്ള ഭാഗം മുങ്ങുകയുംചെയ്യും. ഐരാണിക്കുടി പാലത്തിനോടു ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഷട്ടർ ഉയർത്താനും താഴ്ത്താനും മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനക്ഷമമല്ലാത്തത് കൂടുതൽ ബുദ്ധിമുട്ടാകും.





























