റാന്നി : ഇട്ടിയപ്പാറ സെന്‍ട്രല്‍ ജംങ്ഷനില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ബസുകളുടെ സ്റ്റോപ്പിംഗ്. സീബ്രാ ലൈനുകള്‍ക്ക് മുകളില്‍ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് പതിവായതോടെ ടൗണില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കേണ്ട സീബ്രാ ലൈനുകള്‍ക്ക് മുകളില്‍ ബസുകള്‍ നിര്‍ത്തിയിടുന്നത് കാല്‍നടയാത്രക്കാരെ വലിയ അപകടസാധ്യതയിലേക്കാണ് തള്ളിവിടുന്നത്. തിരക്കേറിയ ജംങ്ഷനില്‍ ബസുകള്‍ അലക്ഷ്യമായി നിര്‍ത്തുന്നത് പുറകില്‍ വരുന്ന മറ്റ് വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും മിനിറ്റുകളോളം നീളുന്ന ബ്ലോക്കിന് വഴിവെക്കുന്നു. സീബ്രാ ലൈനില്‍ ബസ് നില്‍ക്കുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തത് കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വലിയ ഭീഷണിയാണ്.
ടൗണിലെ ഗതാഗത ക്രമീകരണത്തിനായി ട്രാഫിക് പോലീസിന്റെയോ ഹോം ഗാര്‍ഡുമാരുടെയോ കൃത്യമായ സേവനം ജംങ്ഷനില്‍ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യ – കെ.എസ്.ആർ.ടി.സി ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവര്‍ക്കും ടൗണിലൂടെ കടന്നുപോകുന്ന മറ്റ് യാത്രക്കാര്‍ക്കും ഒരുപോലെ തലവേദനയായി മാറിയിരിക്കുകയാണ് ഈ അനധികൃത സ്റ്റോപ്പിംഗ്. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇട്ടിയപ്പാറ ടൗണ്‍ സാക്ഷ്യം വഹിക്കേണ്ടി വരും.






























