തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ തീരുമാനമാകാതെ ഫയലുകള്‍ കൂടി കിടക്കുന്നതിനെതിരെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍. ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അതു പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടതെന്ന് പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ദിവാകരന്‍ പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്മാരോടായി മുഖ്യമന്ത്രി പിണറായിയാണ് ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞത്. താന്‍ വി എസ് അച്യുതാനന്ദന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക് തനിക്ക് പാരവെച്ചതിനെക്കുറിച്ചും ദിവാകരന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തി. സിപിഐ മന്ത്രിമാരെ സിപിഎം മന്ത്രിമാര്‍ തരംകിട്ടുമ്പോഴെല്ലാം അവരുടെ വകുപ്പില്‍ കൈകടത്താന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നാണ് ദിവാകരന്റെ തുറന്നുപറച്ചില്‍.
വി എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമീഷന്റെ റിപ്പോര്‍ട്ടുകളൊക്കെ എവിടെയാണ് അറിയില്ല. എത്രകോടിയാണ് ഇതിനായി ചെലവഴിച്ചത്. റിപ്പോര്‍ട്ടുകളെല്ലാം സെക്രട്ടേറിയറ്റിലെ ഏതോ അലമാരയില്‍ ചിതലരിച്ച് കിടക്കുകയാണ്. അവയെ പുറത്തുകൊണ്ടുവരണമെന്ന് സിപിഐയുടെ സര്‍വ്വീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദിവാകരന്‍.
ഫയലുകള്‍ നീങ്ങാത്തതിന് ഉദ്യോഗസ്ഥരെ പഴിചാരി രാഷ്ട്രീയ നേതൃത്വത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. കേരളത്തിലെ ഐ.എ.എസുകാരെപ്പോലെ സൂത്രപ്പണി പഠിച്ചവരെ രാജ്യത്ത് ഒരിടത്തും കാണാന്‍ കഴിയില്ല. അവരെ കണ്ടറിഞ്ഞ് നിയന്ത്രിക്കാന്‍ കഴിയണം. എന്നാല്‍, മന്ത്രിയുടെ താല്‍പര്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ പിന്നീട് വഴിവിട്ട് ഒന്നിനും അവര്‍ നില്‍ക്കില്ലെന്നതാണ് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണത്തില്‍ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കൂടികിടക്കുകയും തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്നതിന് അതിരൂക്ഷമായ ഭാഷയിലാണ് ദിവാകരന്‍ വിമര്‍ശിച്ചത്. താന്‍ മന്ത്രിയായിരുന്നകാലത്ത് വെറ്ററിനറി യൂനിവേഴ്‌സിറ്റി കൊണ്ടുവരാന്‍ ഒരുപാട് പാടുപെട്ടിട്ടുണ്ട്. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ വെടിവെച്ച് കൊന്നാലും അദ്ദേഹം അത് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു. പക്ഷേ, മുഖ്യമന്ത്രിയായിരുന്ന വി.എസും പാര്‍ട്ടി സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനും തനിക്കൊപ്പം നിന്നു. ഒടുവില്‍ തന്നെ തോല്‍പ്പിക്കാന്‍വേണ്ടിയാണ് വെറ്ററിനറി യൂണിവേഴ്‌സിറ്റിക്കൊപ്പം ഫിഷറീസ് മന്ത്രിയായിരുന്ന ശര്‍മക്ക് സിപിഎം ഫിഷറീസ് യൂണിവേഴ്‌സിറ്റി കൊടുത്തതെന്നും ദിവാകരന്‍ ആരോപിച്ചു.
സംസ്ഥാന ഭരണ കേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ കെട്ടികിടക്കുന്നത് 1.48 ലക്ഷം ഫയലുകള്‍ കെട്ടികിടക്കുന്നതായി മറുനാടന്‍ മലയാളി വാര്‍ത്ത പുറത്തു കൊണ്ടു വന്നിരുന്നു. കൂടുതല്‍ ഫയലുകള്‍ കെട്ടി കിടക്കുന്നത് പൊതുഭരണം, റവന്യു , തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രസംഗിച്ച് ഭരണം തുടങ്ങിയ മുഖ്യമന്ത്രിക്ക് ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്നേറാന്‍ സാധിക്കുന്നില്ല എന്നാണ് കെട്ടി കിടക്കുന്ന ഫയലുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫയലുകള്‍ കെട്ടി കിടക്കുന്നതില്‍ മുഖ്യമന്ത്രി കടുത്ത നിരസത്തിലാണ്. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി തുറന്ന് പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പില്‍ കെട്ടി കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പതിനേഴായിരത്തോളം ഫയലുകളാണ് ധനകാര്യ വകുപ്പില്‍ കെട്ടി കിടക്കുന്നത്. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചതോടെ പല ഫയലുകളിലും തീരുമാനമെടുക്കാന്‍ കഴിയാതെ വരുന്നതാണ് ധനകാര്യ വകുപ്പില്‍ ഫയലുകളുടെ എണ്ണം കൂടാന്‍ കാരണം.
സാമ്പത്തികം മെച്ചപ്പെടുന്ന മുറയ്ക്ക് ഫയലിലെ ആവശ്യം പരിഗണിക്കാം എന്ന സ്ഥിരം മറുപടി തയ്യാറാക്കി അയക്കുകയാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണ വകുപ്പില്‍ കെട്ടി കിടക്കുന്നത് 11415 ഫയലുകളാണ്. സര്‍വീസ് സംബന്ധമായ കാര്യങ്ങളാണ് ഇതില്‍ കൂടുതല്‍. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അപേക്ഷകള്‍ കൂടുതല്‍ എത്തുന്ന റവന്യൂ, തദ്ദേശസ്വയം ഭരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ഫയല്‍ കുന്നു കൂടുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും.
നിയമസംബന്ധമായ അഭിപ്രായങ്ങള്‍ തേടി വരുന്ന നിയമ വകുപ്പില്‍ കെട്ടി കിടക്കുന്നത് 2400 ഫയലുകളാണ്. സെക്രട്ടേറിയേറ്റില്‍ കൂടുതലും ഫയലുകള്‍ ഇ-ഫയലുകളാണ്. 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇ-ഫയലുകളുടെ എണ്ണം 81000 ആണ്. ഈ മാസം മാത്രം ഇ ഫയലുകള്‍ 27810 ആയി. സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകളുടെ എണ്ണം തീര്‍പ്പ് കല്‍പിച്ചത്, കെട്ടികിടക്കുന്നതെത്ര എന്നിവയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലാണ്.
എത്ര ഫയലുകള്‍ സെക്രട്ടേറിയേറ്റില്‍ കെട്ടി കിടക്കുന്നു എന്ന് നിയമസഭയില്‍ ചോദ്യം വരുമ്പോള്‍ സര്‍ക്കാര്‍ പലപ്പോഴും ഉത്തരം തരാറില്ല. സ്ഥിരം തരുന്ന മറുപടി ‘ വിവരം ശേഖരിച്ചു വരുന്നു ‘ എന്നാണ്. ഇത് മനഃപൂര്‍വ്വമാണ്. സെക്രട്ടേറിയേറ്റില്‍ വേറെ എന്ത് നടന്നില്ലെങ്കിലും ഒരു മാസം മുമ്പ് വരെയുള്ള ഫയല്‍ കണക്കുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തയ്യാറാക്കും. കെട്ടി കിടക്കുന്ന ഫയല്‍ വിശദാംശങ്ങള്‍ സംബന്ധിച്ച മറുപടി വന്നാല്‍ വിമര്‍ശനം ഉണ്ടാകും എന്ന ഭയത്താലാണ് മറുപടി നല്‍കാത്തത്.
കെട്ടി കിടക്കുന്ന ഫയലുകള്‍ സംബന്ധിച്ചുള്ള വിവരവകാശ ചോദ്യത്തിനു പോലും മറുപടി നല്‍കാതെ ഉഴപ്പി കളിക്കാന്‍ മിടുക്കരാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലുള്ളത്. 4000 ത്തോളം ജീവനക്കാരാണ് സെക്രട്ടേറിയേറ്റില്‍ ഉള്ളത്. മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫും അടക്കം 600 പേര്‍ വേറെയും. മുന്‍ കാലങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നവരെല്ലാം ഫയലുകള്‍ തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ആഴ്ചയില്‍ നാലു ദിവസം സെക്രട്ടേറിയേറ്റില്‍ കര്‍ശനമായി മന്ത്രിമാര്‍ ഉണ്ടായിരിക്കണമെന്ന് അന്നത്തെ ഇടതു വലതു മുഖ്യമന്ത്രിമാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു.
രണ്ട് മാസം കൂടുമ്പോള്‍ ഓരോ വകുപ്പും ഫയല്‍ തീര്‍പ്പാക്കല്‍ മേള നടത്തിയിരുന്നു. കോടതി സംബന്ധമായ തര്‍ക്കങ്ങള്‍ ഉള്ള ഫയലുകള്‍ മാത്രമാണ് അക്കാലത്ത് കെട്ടി കിടന്നിട്ടുള്ളത്. ഇന്നത്തെ പോലെ വീട്ടിലിരുന്ന് പോലും നോക്കാന്‍ സൗകര്യമുള്ള ഇ-ഫയലുകള്‍ അന്നില്ലായിരുന്നു എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. ഓരോ ഫയലും ഓരോ ജീവിതമാണന്ന് ഓരോ വര്‍ഷവും ആവര്‍ത്തിച്ച് കെട്ടി കിടക്കുന്ന ഫയലുകള്‍ നോക്കി ഇരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. ഫയലില്‍ കുരുങ്ങി ജീവിതം ജീവിച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ടവരായി സംസ്ഥാനത്തെ ജനങ്ങളും.