റാന്നി: സംസ്ഥാന പാതയിൽ റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിന് സമീപത്തെ വളവിൽ കുരുക്കുമായി കേബിൾ വള്ളികൾ. നിരന്തരം ഡീസൽ റോഡിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്ന കൊടും വളവിലാണ് കേബിൾ വള്ളികൾ കൂടി കാൽനടയാത്രികർക്കും ഇരുചക്രവാഹന യാത്രക്കാർക്കും കുരുക്കാകുന്നത്. സംസ്ഥാന പാത നവീകരണത്തിനു ശേഷം തോട്ടമണ്ണിലെ വലിയ വളവിൽ ബസുകളിലെ ഡീസൽ ചോർന്ന് റോഡിൽ ഒഴുകുന്നതിനെ തുടർന്ന് നിരവധി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെട്ട സ്ഥലത്താണ് കേബിള്‍ വള്ളികൾ വൈദ്യുത തൂണുകളിൽ നിന്നും അഴിഞ്ഞ് റോഡിൻ്റെ ഇടതുഭാഗത്ത് അപകടകരമാകും വിധം കിടക്കുന്നത്.
കഴിഞ്ഞ ഒരു മാസക്കാലമായി ഈ കേബിൾ വള്ളികൾ അഴിഞ്ഞ് റോഡിൻ്റെ വശങ്ങളിൽ കിടന്നിട്ട് പരിഹരിക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ല. കേബിളിന്‍റെ ഉടമസ്ഥരും വൈദ്ധ്യുത വകുപ്പും കാണാത്തതു പോലെ നടക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടം ഉണ്ടാകുന്നതുവരെ കാത്തിരിക്കാനാണോ അധികൃതരുടെ നീക്കമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഈ അപകട സാധ്യത ഉള്ള വളവിൽ വലിയ വാഹനങ്ങൾ രണ്ടു ദിശകളിൽ നിന്നും യാദൃശ്ചികമായി എത്തിയാൽ അക്കൂട്ടത്തിൽ ഇരുചക്രവാഹനക്കാരൻ പെട്ടു പോയാൽ അപകടം നിശ്ചയമാണെന്നാണ് പരിസരത്തെ വ്യാപാരികൾ പറയുന്നുന്നത്. ആഴ്ചകളായി അഴിഞ്ഞു തൂങ്ങിയ കേബിൾ വള്ളികൾ യാത്രക്കാർ നടപ്പാതയുടെ സംരക്ഷണ വേലിയിൽ കുറച്ചു ഭാഗം കെട്ടി നിർത്തിയിക്കുകയാണ്. ഇതിന് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.






























