ഓട്ടവ: വിദേശ വിദ്യാർഥികൾക്കുള്ള പുതിയ നിബന്ധനകൾ പ്രാബല്യത്തിലാക്കി കാനഡ. വർക്ക് പെർമിറ്റ് ഇല്ലാതെ ക്യാമ്പസിന് പുറത്ത് ജോലിയെടുക്കുന്ന സമയം, ആഴ്ചയിൽ 24 മണിക്കൂർ മാത്രമാക്കി. ഇതു ലംഘിച്ചാൽ സ്റ്റഡി പെർമിറ്റിന്റെ ചട്ടലംഘനമാകും. അതോടെ വിദ്യാർഥിയെന്ന പരിഗണന നഷ്ടപ്പെടുകയും, പഠനത്തിനും ജോലിക്കുമുള്ള ഭാവി അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്തേക്കാം. നേരത്തെ ആഴ്ച്ചയിൽ 20 മണിക്കൂർ ജോലിയായിരുന്നു അനുവദിച്ചിരുന്നത്. കോവിഡ് കാലത്ത് ഇതിൽ ഇളവു നൽകി. എന്നാൽ ഇപ്പോൾ ഇളവ് പിൻവലിച്ച് 24 മണിക്കൂർ പരമാവധി എന്ന പരിധിവയ്ക്കുകയാണ് ചെയ്തത്. കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലറാണ് പുതിയ വ്യവസ്ഥകൾ നിലവിൽവന്ന കാര്യം സ്ഥിരീകരിച്ചത്. പഠന സ്ഥാപനം മാറുകയാണെങ്കിൽ പുതിയ സ്റ്റഡി പെർമിറ്റ് നിർബന്ധമാക്കും. സോഷ്യൽ ഇൻഷുറൻസ് നമ്പർ അടക്കം, ഏതാനും വ്യവസ്ഥകൾ കൂടി ഓഫ് ക്യാംപസ് ജോലിക്കുള്ള യോഗ്യതയായി വച്ചിട്ടുണ്ട്.
പാർട്‌ടൈം വിദ്യാർഥിയാണെങ്കിൽ മറ്റു നിബന്ധനകളെല്ലാം പാലിച്ചാൽ ഓഫ് ക്യാംപസ് ജോലിയോഗ്യതയായി. അനുവാദത്തോടെയുള്ള അവധിയിലായിരിക്കുമ്പോഴും സ്ഥാപനം മാറുമ്പോഴും പഠനം നടക്കുന്നില്ലാത്തതിനാൽ പാർട്‌ടൈം ജോലിക്കു വിലക്കുണ്ട്. 6 മാസമെങ്കിലും കോഴ്സ് കാലയളവുള്ള, അംഗീകൃത സ്ഥാപനത്തിലെ മുഴുവൻ സമയ വിദ്യാർഥിയാണെങ്കിൽ ഓഫ് ക്യാംപസ് ജോലിക്ക് യോഗ്യതയുണ്ടെന്നു മാത്രമല്ല, വർക്ക് പെർമിറ്റിന്റെ ആവശ്യവുമില്ല. ഒന്നിലധികം ജോലിയാകാമെങ്കിലും ആഴ്ചയിൽ 24 മണിക്കൂർ എന്ന പരിധി വിടാൻ പാടില്ല. ശൈത്യ, വേനൽ അവധികൾ പോലെ അംഗീകൃത ഇടവേളകളിൽമാത്രം ഫുൾടൈം വിദ്യാർഥികൾക്ക് സമയപരിധിയില്ല.