ന്യൂഡൽഹി : തനിക്ക് കാൻസർ ബാധിച്ചതിന് പിന്നിൽ ജയിൽവാസമാണെന്ന ഗുരുതര ആരോപണവുമായി ശിവസേന (യുബിടി) നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് രംഗത്ത്. ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് തന്റെ ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഏത് ക്രൂരതയും കാണിക്കാൻ ഭരണകൂടം മടിക്കില്ലെന്നും, ജയിലിൽവെച്ച് തനിക്ക് എന്തെങ്കിലും സംഭവിക്കാമെന്ന് രാഹുൽ ഗാന്ധിയും ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ കഴിഞ്ഞിട്ടുള്ള മറ്റ് രാഷ്ട്രീയ നേതാക്കളും സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ജയിലിലെ ഭക്ഷണത്തിലോ വെള്ളത്തിലോ അധികാരികൾ കൃത്രിമം കാണിച്ചിട്ടുണ്ടാകാമെന്നും റാവുത്ത് ആരോപിച്ചു. ഗൊരെഗാവിലെ പത്രചാൾ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ 2022 ഓഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവുത്ത് അറസ്റ്റിലായത്. തുടർന്ന് ആർതർ റോഡ് ജയിലിൽ 101 ദിവസത്തെ തടവിന് ശേഷം 2022 നവംബർ ഒൻപതിനാണ് അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങിയത്.































